സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ച് സച്ചിനൊപ്പമുള്ള ഗില്ലിന്റെ സംഭാഷണം

മുംബൈ ബൗളർമാരെ നിലംതൊടാതെ പറത്തിയ ഗില്ലിന് മുന്നിൽ മുംബൈ വീഴുകയായിരുന്നു

Update: 2023-05-27 07:31 GMT
Editor : rishad | By : Web Desk

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ശുഭ്മാന്‍ ഗില്‍

Advertising

അഹമ്മദാബാദ്: കഴിഞ്ഞ ഐ.പി.എൽ എലിമിനേറ്ററില്‍ ഒരൊറ്റ 'സ്റ്റാറെ' ഉള്ളൂ. ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലാണ് അത്. മുംബൈ ബൗളർമാരെ നിലംതൊടാതെ പറത്തിയ ഗില്ലിന് മുന്നിൽ മുംബൈ വീഴുകയായിരുന്നു. മത്സര ശേഷം ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കൊപ്പമുള്ള ഗില്ലിന്റെ ചെറിയ സംസാരമാണ് ഇന്റർനെറ്റിനെ പിടിച്ചുകുലുക്കിയത്. സച്ചിനും ഗില്ലും എന്നും സമൂഹമാധ്യമങ്ങൾക്ക് പ്രിയപ്പെട്ട പേരുകളാണ്.

സച്ചിന്റെ മകൾ സാറയേയും ഗില്ലിനേയും ചുറ്റിപ്പറ്റിയുള്ള 'ഗോസിപ്പുകളാണ്' സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഈ വഴിക്കുള്ള കമന്റുകളാണ് അധികവും. ഇരുവരും മുംബൈ ഇന്ത്യൻസിന്റെ ഡഗ്ഔട്ടിലിരുന്ന് സംസാരിക്കുന്നതാണ് ചിത്രം. മത്സര ശേഷം ഗില്ലിനെ സച്ചിൻ അഭിനന്ദിക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് സച്ചിനൊപ്പമുള്ള ഗില്ലിന്റെ ചിത്രവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ ടീമിലോ മറ്റോ കളിക്കുമ്പോൾ സച്ചിനെ കൗതുകത്തോടെ നോക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അതേസമയം ഇന്നലത്തെ മത്സരത്തിൽ ഗില്ലിന്റ ബാറ്റിങ് വീക്ഷിക്കുന്ന സച്ചിനെയും കാണാം.

ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റമാണ് സംഭവിക്കുന്നതെന്ന തലത്തിൽ ചർച്ചകളും സജീവമാണ്. വിരാട് കോഹ്ലിക്ക് ശേഷം ആര് എന്നതിന് ഉത്തരമാണ് ഗിൽ എന്ന നിലക്കാണ് ചർച്ചകൾ പോകുന്നത്. ഈ സീസണിൽ പിടിച്ചാൽ കിട്ടാത്ത ഫോമിലാണ് ഗിൽ പോകുന്നത്. 16 മത്സരങ്ങളിൽ നിന്ന് 851 റൺസ് ആണ് ഗില്ലിന്റെ സമ്പാദ്യം. എലിമിനേറ്ററിൽ നേടിയ 129 റൺസാണ് ഉയർന്ന സ്‌കോർ. മൂന്ന് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും അടങ്ങുന്നതാണ് ഗില്ലിന്റെ ഫോം. 33 സിക്‌സറുകളാണ് ഈ സീസണിൽ ഗില് അടിച്ചെടുത്തത്. ബൗണ്ടറികളുടെ എണ്ണം 78ഉം. അതേസമയം 730 റൺസുമായി ഫാഫ് ഡുപ്ലെസിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇരിക്കുന്ന വിരാട് കോഹ്ലിയുടെ പേരിലുള്ളത് 639 റൺസും.

ഞായറാഴ്ചയാണ് ഫൈനൽ. ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സാണ് എതിരാളികൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത് എന്നതിനാൽ റൺസ് ഒഴുകും എന്നുറപ്പാണ്. ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈക്കായിരുന്നു വിജയം. ഇതിന്റെ കണക്ക് ഫൈനലിൽ തീർക്കാനാണ് ഗുജറാത്ത് ഒരുങ്ങുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News