രഞ്ജി ട്രോഫി: രണ്ടാം ദിനവും കരുത്തുകാട്ടി കേരളം; സാധ്യമാകുമോ ചരിത്ര ഫൈനൽ?

Update: 2025-02-18 12:56 GMT
Editor : safvan rashid | By : Sports Desk

അഹമ്മദാബാദ്: രഞ്ജി ട്രോഫി രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. ഏഴിന് 418 എന്ന നിലയിലുള്ള കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും (149) ആദിത്യ സർവതെയുമാണ് (10) ക്രീസിൽ.

രണ്ടാം ദിനവും കേരളം കരുതലോടെയാണ് തുടങ്ങിയത്. 206ന് നാല് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിനായി അസ്ഹറുദ്ദീനും സൽമാൻ നിസാറും (52) ഒത്തുചേർന്നു. അസ്ഹറു​ദ്ദീൻ 303 പന്തുകളും സൽമാൻ നസാർ 202 പന്തുകളും നേരിട്ടു. 195 പന്തുകൾ നേരിട്ട് 69 റൺസെടുത്താണ് സച്ചിൻ ബേബി മടങ്ങിയത്. അഹമ്മദ് ഇമ്രാൻ 66 പന്തുകളിൽ 24 റൺസെടുത്തു.

മൂന്നാം ദിനം പരമാവധി റൺസുയർത്തി ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കാനാകും കേരളത്തിന്റെ ശ്രമം. വരും ദിവസങ്ങളിൽ പിച്ച് കൂടുതൽ സ്പിന്നിനെ തുണക്കുന്നതായി മാറാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഗുജറാത്തിന് ബാറ്റിങ് അതീവ ദുഷ്കരമായി മാറിയേക്കും. മത്സരം സമനിലയിലാകുകയാണെങ്കിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയവരാകും ഫൈനലിലേക്ക് കടക്കുക. ആദ്യ ഇന്നിങ്സിൽ ലീഡ് നേടുക എന്നത് തന്നെയാണ് കേരളം ലക്ഷ്യമിടുന്നത്. അതേ സമയം ഇരു ടീമും ഒരു ഇന്നിങ്സ് മാത്രമാണ് കളിച്ചതെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ പോയന്റ് നോക്കിയാകും ഫൈനലിസ്റ്റുകളെ നിർണയിക്കുക.

രഞ്ജി ട്രോഫിയിൽ കേരളം നാളിന്നുവരെ ഫൈനൽ കളിച്ചിട്ടില്ല. 2018-19 സീസണിൽ സെമിയിലെത്തിയതാണ് കേരളത്തിന്റെ ഇതിന് മുമ്പുള്ള മികച്ചനേട്ടം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News