ഉംറാന് അവസാന ഓവർ നൽകാൻ കാരണമിതാണ്; മനസ്സു തുറന്ന് ക്യാപ്റ്റൻ..

ഉമ്രാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു അയർലൻഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്

Update: 2022-06-29 07:49 GMT
Advertising

ഡബ്ലിന്‍: അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അയർലന്‍റിനെതിരെ നാല് റൺസിന്‍റെ വിജയമാണ് ഇന്ത്യ ഇന്നലെ കുറിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുടെ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്‌കോർ സമ്മർദങ്ങളില്ലാതെ പിന്തുടർന്ന അയർയലന്‍റ് ഒരു ഘട്ടത്തിൽ വിജയത്തിന്‍റെ വക്കിലായിരുന്നു.

ഉമ്രാൻ മാലിക് എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു അയർലൻഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് നേടാനേ അവർക്ക് കഴിഞ്ഞുള്ളൂ. മത്സരത്തിൽ ഉംറാനടക്കം നാലോവർ വീതമെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം 40 ലേറെ റൺസ് വഴങ്ങി.

മത്സരത്തിന് ശേഷം അവസാന ഓവർ  ഉംറാൻ മാലികിന് നൽകാൻ കാരണമെന്തായിരുന്നു എന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഹർദികിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

"സമ്മർദമൊഴിവാക്കാൻ ഞാൻ പരമാവധി ശ്രമിക്കുകയായിരുന്നു. അവസാന ഓവറിൽ ഞാൻ ആ നിമിഷത്തെ കുറിച്ചാണ് ചിന്തിച്ചത്. ഉംറാനെ കൊണ്ട് തന്നെ പന്തെറിയിക്കാൻ തീരുമാനിച്ചു. ഉംറാന്‍റെ പന്തുകൾക്ക് നല്ല വേഗതയാണ്. അതിനാല്‍  ഒരോവറിൽ 18ൺസ് അടിച്ചെടുക്കൽ അയര്‍ലന്‍റ് ബാറ്റര്‍മാര്‍ക്ക് ശ്രമകരമാവും എന്നെനിക്ക് തോന്നി. അയർലന്‍റ് മനോഹരമായി ബാറ്റ് ചെയ്തു.. എന്നാല്‍ അവസാന ഓവറില്‍ അവരെ പിടിച്ചു കെട്ടാന്‍ നമുക്കായി"

 രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡയും സഞ്ജു സാംസണും ചേർന്ന് പടുത്തുയർത്തിയ 176 റൺസ് റെക്കോർഡ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ നേടിയ 225 റണ്‍സ് മറികടക്കാനുള്ള അയർലൻഡിന്‍റെ പ്രയത്‌നം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 221 റൺസിലൊതുങ്ങുകയായിരുന്നു. 

 ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ദീപക് ഹൂഡയും സഞ്ജുവും ഈ മത്സരത്തോടെ  തങ്ങളുടെ പേരിലാക്കി. 2017ൽ ഇൻഡോറിൽ രോഹിത് ശർമയും കെ.എൽ. രാഹുൽ ചേർന്ന് നേടിയ 165 റൺസായിരുന്നു വലിയ കൂട്ടുകെട്ട്. ഇതാണ് 2014 അണ്ടർ 19 ലോകകപ്പിൽ ഒന്നിച്ചു കളിച്ച സഞ്ജുവും ഹൂഡയും ചേർന്ന് പൊളിച്ചെഴുതിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News