വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ട്രാൻസ്ജെൻഡർ താരങ്ങളെ ഐ.സി.സി വിലക്കി

ട്രാൻസ്‌ജെൻഡർ കളിക്കാരെ വിലക്കിയതോടെ കാനഡയുടെ ഡാനിയേൽ മക്‌ഗേയ്‌ക്ക് വനിതാ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി പങ്കെടുക്കാനാകില്ല

Update: 2023-11-21 15:56 GMT
Editor : rishad | By : Web Desk
Advertising

ദുബൈ: ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയതാണ് പ്രധാനം മാറ്റം. ഓവറുകള്‍ക്കിടയിലെ സമയം നിശ്ചയിച്ചിട്ടുളളതാണ് രണ്ടാമത്തെ നിയമം. 

ട്രാൻസ്‌ജെൻഡർ കളിക്കാരെ വിലക്കിയതോടെ കാനഡയുടെ ഡാനിയേൽ മക്‌ഗേയ്‌ക്ക് വനിതാ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനി പങ്കെടുക്കാനാകില്ല. ഈ വർഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇടംനേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ താരമായി ഡാനിയേൽ മക്‌ഗേ മാറിയത്. ഐ.സി.സിയുടെ ലിംഗ യോഗ്യതാ ചട്ടങ്ങളിലെ പ്രധാന മാറ്റങ്ങളാണ് മക്‌ഗേക്ക് തടസമായത്.

പുതിയ നിയമ പ്രകാരം, പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയിലൂടെ മാറിയവര്‍ക്ക് ഇനി ടീമിന്റെ ഭാഗമാകാനാകില്ല. ആസ്‌ട്രേലിയക്കാരനായ മക്‌ഗേയ് 2020ലാണ് കാനഡയിലേക്ക് മാറുകയും 2021ൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയും ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനഡക്കായി കളത്തിലിറങ്ങിയിരുന്നു. ഇതുവരെ ആറ് ടി20 മത്സരങ്ങൾ കളിച്ച അവർ 19.66 ശരാശരിയിലും 95.93 സ്‌ട്രൈക്ക് റേറ്റിലും 118 റൺസ് നേടിയിട്ടുണ്ട്. കായികരംഗത്തെ വിദഗ്ധരുമായി ഒമ്പത് മാസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഐസിസി പുതിയ നയത്തിന് അന്തിമരൂപം നൽകിയത്. 

പുരുഷ ഏകദിന-ടി20 മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 'സ്റ്റോപ്പ് ക്ലോക്ക്' സംവിധാനം കൊണ്ടുവരുന്നത്. ഇതുപ്രകാരം ഓവറുകൾക്കിടയിലെ ഇടവേളക്ക് 60 സെക്കൻഡ് സമയം നിശ്ചയിക്കും. നിശ്ചിത സമയത്തിനുള്ളിൽ ബൗളർ അടുത്ത ഓവർ എറിഞ്ഞിരിക്കണം. മൂന്നാം തവണയും സമയനിബന്ധന ലംഘിച്ചാല്‍ അഞ്ച് റൺസ് പെനൽറ്റി വിധിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News