ദക്ഷിണാഫ്രിക്കയെ ജഡേജ 'തീർത്തു'; വമ്പൻ ജയവുമായി ഇന്ത്യ

ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ

Update: 2023-11-05 15:10 GMT
Editor : rishad | By : Web Desk
Advertising

കൊൽക്കത്ത: മുഹമ്മദ് സിറാജിൽ തുടങ്ങി കുല്‍ദീപ് യാദവ് തീർക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 243 റൺസിന്റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയെ മുച്ചൂടും തകര്‍ത്തത്. 

ടീം സ്‌കോർ ആറിൽ നിൽക്കെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. ഒരു ഫോർ നേടി വമ്പ് കാണിച്ചെങ്കിലും നേരിട്ട പത്താം പന്തിൽ എഡ്ജ് തട്ടി ഡി-കോക്ക് പുറത്ത്. സിറാജായിരുന്നു ബൗളർ. 22ന് രണ്ട് 35ന് മൂന്ന് എന്ന നിലയിൽ തകർന്നതാടെ എത്രകണ്ട് പിടിച്ചുനിൽക്കാനാകും എന്ന് മാത്രമായി. ദക്ഷിണാഫ്രിക്കൻ നിരയിലെ വമ്പൻ അടിക്കാർക്കൊന്നും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

മികച്ച ഫോമിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തപ്പിത്തടയുകയായിരുന്നു. മുൻനിര ബാറ്റർമാരിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമെ രണ്ടക്കം കടക്കാനായുള്ളൂ. ഡി-കോക്ക്(5) ടെമ്പ ബവുമ(11) റാസി വൻ ദസൻ(13) എയ്ഡൻ മാർക്രം(9) ഹെൻറിച്ച് ക്ലാസൻ(1) ഡേവിഡ് മില്ലർ(11) എന്നിവരെല്ലാം ആയുധം വെച്ച് കീഴടങ്ങി. മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി ജഡേജക്ക് പിന്തുണകൊടുത്തു. 

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

വിരാട് കോഹ്‌ലി നേടിയ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസ് നേടിയത്. സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ നേട്ടത്തിനൊപ്പം എത്താനും കോഹ്‌ലിക്കായി.

തന്റെ 35ാം പിറന്നാൾ ദിനത്തിലാണ് ഈ നേട്ടം എന്നത് വേറെ പ്രത്യേകതയും. 121 പന്തുകളിൽ നിന്ന് 10 ഫോറുകളുടെ അകമ്പടിയോടെ  101 റൺസാണ് കോഹ്‌ലി നേടിയത്. താരത്തെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കായില്ല.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞൈടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. രോഹിതായിരുന്നു സ്‌കോർബോർഡിനെ ചലിപ്പിച്ചത്. ഫോറുകളുടെയു സിക്‌സറുകളുടെയും അകമ്പടിയോടെ അതിവേഗത്തിൽ റൺസ് കണ്ടെത്തി. 5 ഓവറിൽ തന്നെ സ്‌കോർ 50 കടന്നിരുന്നു. എന്നാൽ രോഹിത് ശർമ്മയെ മടക്കി ദക്ഷിണാഫ്രിക്ക കളിയിലേക്ക് വന്നു.


40 റൺസായിരുന്നു രോഹിത് നേടിയിരുന്നത്. 24 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. പിന്നാലെ ശുഭ്മാൻ ഗില്ലും വീണതോടെ ഇന്ത്യ 92ന് രണ്ട് എന്ന നിലയിൽ എത്തി. മൂന്നാം വിക്കറ്റിലാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറക്കുന്നത്. ശ്രേയസ് അയ്യരും കോഹ്‌ലിയും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി. കോഹ്‌ലി പതിവ് രീതിയിൽ നിന്ന് മാറി കളിച്ചപ്പോൾ ശ്രേയസ് അയ്യർ അറ്റാക്കിങ് മൂഡിലായിരുന്നു. 134 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

വ്യക്തിഗത സ്‌കോർ 77ൽ നിൽക്കെ ശ്രേയസ് അയ്യർ മടങ്ങി. പിന്നാലെ എത്തിയ ലോകേഷ് രാഹുലിന് എട്ട് റൺസിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. സൂര്യകുമാർ 22 റൺസെടുത്ത് സ്‌കോർബോർഡ് ഉയർത്തിയെങ്കിലും ഷംസിയുടെ പന്തിൽ ഡി-കോക്ക് പിടികൂടി. പിന്നാലെയാണ് കോഹ്‌ലിയുടെ സെഞ്ച്വറി. ഒരൊറ്റ സിക്‌സർ പോലുമില്ലാതെയാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ഇന്നിങ്‌സിന് കരുത്തേകി. 15 പന്തുകളിൽ നിന്ന് 29 റൺസാണ് ജഡേജ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം ഒഴികെ പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News