ഇന്ത്യ,ന്യൂസിലൻഡ് ടീമുകളെത്തി; ക്രിക്കറ്റ് ആവേശത്തിനൊരുങ്ങി തലസ്ഥാന നഗരി
ശനിയാഴ്ച രാത്രി ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയർത്തി ഇന്ത്യ-ന്യൂസിലൻഡ് ടീമുകൾ തിരുവനന്തപുരത്തെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകൾക്കും വിമാനത്താവളത്തിൽ സ്വീകരണം നൽകി. സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇന്ത്യ-കിവീസ് താരങ്ങളും പരിശീലകരും തലസ്ഥാനത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ടീമുകളുടെ സന്ദർശനം പ്രമാണിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണമുൾപ്പെടെയുള്ള മുൻകരുതലുകൾ സിറ്റി പോലീസ് നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു.
ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന്് ടി20യും വിജയിച്ച ഇന്ത്യ നേരത്തെ സീരിസ് സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മാച്ചിൽ 50 റൺസിന് ന്യൂസിലൻഡ് വിജയിച്ചതോടെ 4-1 എന്ന നിലയിലാണ് പരമ്പര.