ജഡേജ 'പണി' തുടങ്ങി: കെണിയിൽ കുടുങ്ങി ആസ്‌ട്രേലിയ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് കഷ്ടകാലമായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ രണ്ട് പേരെയും ഇന്ത്യ പറഞ്ഞയച്ചു

Update: 2023-02-09 08:36 GMT
Editor : rishad | By : Web Desk

ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനിടെ

Advertising

നാഗ്പൂർ: പേസർമാർ തുടങ്ങി, സ്പിന്നർമാർ ഏറ്റെടുത്തു. ഇതാണ് ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ നാഗ്പൂർ ടെസ്റ്റിന്റെ ഇതുവരെയുള്ള റിപ്പോർട്ട്. ഉച്ചഭക്ഷണ സമയം വരെ പിടിച്ചുനിന്ന ആസ്‌ട്രേലിയ അതിന് ശേഷം വീണു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് ആസ്‌ട്രേലിയ. പീറ്റർ ഹാൻഡ്‌സ്‌കോമ്പ്(23) അലക്‌സ് കാരി(22)എന്നിവരാണ് ക്രീസിൽ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കംഗാരുക്കളെ കൂട്ടിലാക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയക്ക് കഷ്ടകാലമായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ രണ്ട് പേരെയും ഇന്ത്യ പറഞ്ഞയച്ചു. ഒരോ റൺസ് വീതം നേടിയായിരുന്നു വാർണർ-ഖവാജ സഖ്യത്തിന്റെ മടക്കം. രണ്ട് റൺസായിരുന്നു അപ്പോൾ സ്‌കോർബോർഡിൽ. പിന്നീട് എത്തിയ സ്മിത്തും ലബുഷെയിനും ചേർന്നാണ് ടീമിനെ ഉണർത്തിയത്. ഇരുവരും പതിയെ ബാറ്റേന്തി. അതിനിടെ സ്മിത്ത് നൽകിയ ക്യാച്ച് സ്ലിപ്പിൽ കോഹ്ലി വിട്ടു. പിന്നാലെ പരിക്കില്ലാത്ത ഉച്ചഭക്ഷണത്തിന്‌ പിരിഞ്ഞു.

എന്നാൽ ഉച്ചഭക്ഷണത്തിന്‌ ശേഷം മാർനസ് ലബുഷെയിനെയും തൊട്ടടുത്ത പന്തിൽ മാറ്റ് റെൻഷോയേയും പറഞ്ഞയച്ച് ജഡേജ, ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 49 റൺസായിരുന്ന ലബുഷെയിൻ നേടിയത്. അർദ്ധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്, ലബുഷെയിനെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത പന്തിലായിരുന്നു റെൻഷോ വീണത്. വിക്കറ്റിന് മുന്നിൽ കുരുങ്ങിയായിരുന്നു റെൻഷോയുടെ മടക്കം. 84ന് നാല് എന്ന നിലയിൽ തകർന്ന ആസ്‌ട്രേലിയയെ സ്മിത്ത് കരകയറ്റിവരികയായിരുന്നു. അതിനിടെ വ്യക്തിഗത സ്‌കോർ 37ൽ നിൽക്കെ സ്മിത്തിനെയും പറഞ്ഞയച്ച് ജഡേജ ടോപ് ഫോമിലായി.

107 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് 37 റൺസ് നേടിയത്. അതോടെ ആസ്‌ട്രേലിയ 109ന് അഞ്ച് എന്ന നിലയിൽ. പിന്നാലെ വന്ന പീറ്റർഹാൻഡ്‌സ്‌കോമ്പും അല്ക്‌സ് കാരിയും ചില നീക്കങ്ങൾ നടത്തിയതോടെ സ്‌കോർബോർഡിന് അൽപ്പം വേഗത കൈവന്നു. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്പിന്നിനെ തുണക്കുകയാണ്. വേഗത്തിൽ സ്‌കോർ ഉയർത്താനാണ് ആസ്‌ട്രേലിയ ശ്രമിക്കുന്നത്. 200നുള്ളിൽ ആസ്‌ട്രേലിയയെ തളക്കാനാവുമോ എന്നാണ് ഇന്ത്യ ആലോചിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News