കെഎൽ രാഹുലിന് സെഞ്ച്വറി;ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ
നായകൻ ശുഭ്മൻ ഗില്ലിന് അർധസെഞ്ച്വറി
രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 274 റൺസ് പടുത്തുയർത്തി ഇന്ത്യ. കെഎൽ രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. പുറത്താകാതെ നിന്ന് 93 ബോളിൽ 112 റൺസാണ് താരം അടിച്ചുകൂട്ടിയത്. ടോസ് വിജയിച്ച ന്യൂസിലാൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പേസർ കൈലി ജേംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറിൽ തന്നെ മൂന്ന് മെയ്ഡൻ ഓവറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് താളം കണ്ടെത്തിയ ശുഭ്മൻ ഗിൽ അർധസെഞ്ച്വറി നേടി. 53 പന്തിൽ 56 റൺസാണ് താരം നേടിയത്. എന്നാൽ രോഹിത് ശർമ 12-ാം ഓവറിൽ പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. 38 പന്തിൽ 24 റൺസാണ് താരം അടിച്ചെടുത്തത്. പിന്നാലെ ശുഭ്മൻ ഗില്ലും പുറത്തേക്ക് ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരി മിച്ചൽ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യർക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാർക്കാണ്.
പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെഎൽ രാഹുലിന്റെ സെഞ്ച്വറിയാണ്. രവീന്ദ്ര ജഡേജ 44 പന്തിൽ 27, ഹർഷിത് റാണ നാല് പന്തിൽ രണ്ട് റൺസ് എന്നിങ്ങനെ നേടി. മുഹമ്മദ് സിറാജ് രണ്ട് റൺസ് നേടി പുറത്താവാതെ നിന്നു. ന്യൂസിലാൻഡനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.