കോഹ്ലിക്കും സാൾട്ടിനും അർധ സെഞ്ച്വറി; റോയൽസ് പോരിൽ ബെംഗളൂരുവിന് ഒൻപത് വിക്കറ്റ് ജയം

ഫീൽഡിങിൽ നിരാശപ്പെടുത്തിയ രാജസ്ഥാൻ നിരവധി ക്യാച്ച് അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.

Update: 2025-04-13 13:48 GMT
Editor : Sharafudheen TK | By : Sports Desk

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം. റോയൽസ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും അർധ സെഞ്ച്വറിയുമായി മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് ഓപ്പണിങിൽ 92 റൺസാണ് കൂട്ടിചേർത്തത്. 33 പന്തിൽ അഞ്ച് ഫോറും ആറു സെഞ്ച്വറിയും സഹിതം 65 റൺസാണ് സാൾട്ടിന്റെ സമ്പാദ്യം. 45 പന്തിൽ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 62 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കലും(28 പന്തിൽ 40) മികച്ച പിന്തുണ നൽകി. പവർപ്ലെ ഓവറുകളിൽ അപകടകാരിയായ ഇംഗ്ലീഷ് താരം സാൾട്ടിന്റെ ക്യാച്ച് അവസരം റയാൻ പരാഗ് നഷ്ടപ്പെടുത്തിയത് മത്സരത്തിൽ നിർണായകമായി. 

Advertising
Advertising

നേരത്തെ യശസ്വി ജയ്‌സ്വാളിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് (47 പന്തിൽ 75) രാജസ്ഥാൻ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 10 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ജയ്‌സ്വാൾ 75 റൺസ് അടിച്ചെടുത്തത്. റയാൽ പരാഗ്(22 പന്തിൽ 30), ധ്രുവ് ജുറേൽ(22 പന്തിൽ 34) റൺസെടുത്തു. എന്നാൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 19 പന്തുകൾ നേരിട്ട മലയാളി താരത്തിന് 15 റൺസെടുക്കാനാണായത്.

സ്വന്തം തട്ടകമായ സവായ് മാൻസിങ് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ആർസിബി ബൗളിങിനെതിരെ സഞ്ജു സാംസൺ-ജയ്‌സ്വാൾ കൂട്ടുകെട്ട് കരുതലോടെയാണ് തുടങ്ങിയത്. പവർപ്ലെ ഓവറുകളിൽ 45 റൺസാണ് ഇരുവരും ചേർന്ന് സ്‌കോർബോർഡിൽ ചേർത്തത്. എന്നാൽ പവർപ്ലെയ്ക്ക് പിന്നാലെ സഞ്ജു സാംസൺ മടങ്ങി. ക്രൂണാൽ പാണ്ഡ്യയെ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ജിതേഷ് ശർമ സ്റ്റമ്പ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജയ്‌സ്വാൾ-പരാഗ് സഖ്യം മികച്ച പാർട്ടണർഷിപ്പ് പടുത്തുയർത്തിയെങ്കിലും സ്‌കോറിംഗിൽ വേഗമുണ്ടായില്ല. 12.5 ഓവറിലാണ് സ്‌കോർ 100 കടന്നത്. തകർത്തടിച്ച ജയ്‌സ്വാളിനെ പുറത്താക്കി ജോഷ് ഹേസൽവുഡ് ആർസിബിക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ അവസാന ഓവറുകളിൽ ധ്രുവ് ജുറേൽ തകർത്തടിച്ചതോടെയാണ് സ്‌കോർ 173ൽ എത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News