സെഞ്ച്വറി നേടി റിഷഭ് പന്ത്; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 211 റൺസ് ലീഡ്

ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്ന് 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലിയും പന്തും മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്നു

Update: 2022-01-13 15:35 GMT
Advertising

ഏകദിന ശൈലിയിൽ അടിച്ചുകളിച്ച വിക്കറ്റ്കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ സെഞ്ച്വറി മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നിർണായകമായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 211 റൺസ് ലീഡ്. 139 പന്തിലാണ് പന്ത് സെഞ്ച്വറി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പന്ത് സെഞ്ച്വറി നേടിയതും അവസാന ബാറ്ററായ ജസ്പ്രീത് ബുംറ പുറത്തായി. ഇതോടെ 198 റൺസ് നേടി ടീമിന്റെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങിന് വിരാമമായി. ജാൻസന്റെ പന്തിൽ ബാവുമ പിടിച്ചാണ് ബുംറ ഔട്ടായത്.

അതേസമയം, രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെടുത്തു. 16 റൺസെടുത്ത എയ്ഡൻ മാർക്രമിന്റെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. 27 റൺസെടുത്ത എൽഗറും 25 റൺസെടുത്ത പീറ്റേഴ്‌സണുമാണ് ക്രീസിലുള്ളത്. 134 റൺസ് കൂടി ദക്ഷിണാഫ്രിക്ക നേടുന്നതിന് മുമ്പ് വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമാണ് ഇന്ത്യക്ക് രക്ഷയുള്ളത്.

ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്ന് 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലിയും പന്തും മികച്ച പാർട്ണർഷിപ്പ് പടുത്തുയർത്തിയിരുന്നു. പന്ത് റൺസ് അടിച്ചുകൂട്ടിയപ്പോൾ പ്രതിരോധ ബാറ്റിങാണ് കോഹ്‌ലി പുറത്തെടുത്തത്. എൻഗിഡിയുടെ പന്തിൽ ഐയ്ഡൻ മാർക്രം പിടിച്ചാണ് കോഹ്‌ലി പുറത്തായത്. ശേഷം വന്ന രവിചന്ദ്രൻ അശ്വിൻ ഏഴ് റൺസെടുത്ത് എൻഗിഡിയുടെ പന്തിൽ മാർകോ ജാൻസന് പിടികൊടുത്തു. ഷർദുൽ താക്കൂറിനെയും എൻഗിഡി പുറത്താക്കി. വെറിയെന്നയുടെ ക്യാച്ചിലാണ് താരം പുറത്തായത്. പിന്നീട് വന്ന ഉമേഷ് യാദവിനെ കഗിസോ റബാദയും മുഹമ്മദ് ഷമിയെ ജാൻസനും തിരിച്ചയച്ചു. യാദവിനെ വെറിയന്നയും ഷമിയെ വാൻ ഡെർ ഡ്യൂസനും കയ്യിലൊതുക്കുകയായിരുന്നു.

ബൗളർമാർ നിറഞ്ഞടുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിരാട് കോഹ്ലി(14) ചേതേശ്വർ പുജാര(9) എന്നിവരായിരുന്നു ക്രീസിൽ. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. എന്നാൽ മൂന്നാം ദിവസം പൂജാര റൺസൊന്നും കൂട്ടിച്ചേർക്കാതെ ജാൻസന്റെ പന്തിൽ പുറത്തായി. കീഗൻ പീറ്റേഴ്‌സന്റെ ക്യാച്ചിലായിരുന്നു മടക്കം. പിന്നീട് വന്ന അജിക്യാ രഹാന കേവലം ഒരു റൺ മാത്രമെടുത്ത് തിരിച്ചുനടന്നു. റബാദയുടെ പന്തിൽ എൽഗറാണ് രഹാനയുടെ ഷോട്ട് കയ്യിലൊതുക്കിയത്. ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്‌കോറിൽ 2-ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലി 201 പന്തിൽ 79 റൺസെടുത്തിരുന്നു. ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മത്സരം ജയിക്കുന്നവർക്ക് പരമ്പര നേടാനാകും. സെഞ്ചൂറിയൻ പിടിച്ചടക്കിയ ഇന്ത്യയും വാൻഡറേഴ്‌സിൽ മറുപടി നൽകിയ ദക്ഷിണാഫ്രിക്കയും വിജയത്തിലും പ്രകടനത്തിലും ഒപ്പത്തിനൊപ്പമാണ്.

Wicketkeeper - batsman Rishabh's century gave India a 211 - run lead in the crucial third Test against South Africa.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News