ഏഴാമനായും ഇറക്കിയില്ല ; ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിനിറങ്ങാതെ സഞ്ജു
ദുബൈ : ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ മലയാളി താരം സഞ്ജു സാംസൺ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തേകിയത്.
ഉപനായകൻ ശുഭ്മാൻ ഗിൽ പുറത്തായതിന് പിന്നാലെ നായകൻ സൂര്യകുമാർ യാദവിനെ പ്രതീക്ഷിച്ചവർക്ക് മുന്നിലെത്തിയത് ഓൾറൗണ്ടർ ശിവം ദുബെ, തുടക്കം തന്നെ കൂറ്റനടിക്ക് ശ്രമിച്ച താരം മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രം നേടി പുറത്തായി. പിന്നാലെയെത്തിയ സൂര്യ കുമാർ യാദവിനും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല, 11 പന്തിൽ 5 റൺസ് നേടി താരം മുസ്തഫിസുർ റഹ്‍മാന് വിക്കറ്റ് നൽകി മടങ്ങി.
തിലക് വർമയും ഹർദിക് പാണ്ട്യയും അക്‌സർ പട്ടേലുമടക്കമുള്ളവർ പിന്നാലെ ക്രീസിലെത്തിയെങ്കിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ഒമാനിനെതിരെ കളത്തിലിറങ്ങി അർധ സെഞ്ച്വറി നേടിയ താരം സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെതിരെയും ബാറ്റ് ചെയ്തിരുന്നു.