റൺമലക്ക് മുന്നിൽ വീണ് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് പരമ്പര

സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടിയ ക്വിന്‍റണ്‍ ഡീക്കോക്കും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയ തീരമണക്കാനായില്ല

Update: 2022-10-02 18:50 GMT
Advertising

ഗുവാഹത്തി: ഇന്ത്യ ഉയര്‍ത്തിയ റണ്‍മലക്ക്  മുന്നില്‍ വീണ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ടി 20 യിലും തോല്‍വി.  237 റണ്‍സ്  വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് നിശ്ചിത 20 ഓവറില്‍ 215 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടിയ ക്വിന്‍റണ്‍ ഡീക്കോക്കും ചേര്‍ന്ന്  അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയ തീരമണക്കാനായില്ല. 16 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മില്ലര്‍ പുറത്താവാതെ 106 റണ്‍സെടുത്തു. ഡിക്കോക്ക് 69 റണ്‍സെടുത്തു.

ഇന്ത്യന്‍ ബോളര്‍മാര്‍ കണക്കിന് തല്ലു വാങ്ങിയ മത്സരത്തില്‍ അവസാന അഞ്ച് ഓവറില്‍ മാത്രം 70 ലധികം റണ്‍സാണ് പിറന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ 37 റണ്‍സ് വേണമെന്നിരിക്കെ മില്ലര്‍ അക്സര്‍ പട്ടേലിനെ മൂന്ന് തവണയാണ് നിലം തൊടീക്കാതെ അതിര്‍ത്തി കടത്തിയത്. ജയത്തോടെ  മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വാളെടുത്തവരൊക്കെ വെളിച്ചപ്പാടായ മത്സരത്തില്‍  ഇന്ത്യ കൂറ്റൻ സ്കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത 20 ഓവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവും കെ.എൽ രാഹുലും അർധ സെഞ്ച്വറി നേടി.. സൂര്യകുമാർ യാദവ് വെറും 22 പന്തിൽ 61 റൺസെടുത്തപ്പോൾ കെ.എൽ രാഹുൽ 28 പന്തിൽ 57 റൺസെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട്  കോഹ്ലി 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

 ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 37 പന്ത് നേരിട്ട ക്യാപ്റ്റൻ ഏഴ് ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയിലാണ് 43 റൺസെടുത്തത്. രോഹിത് മടങ്ങിയ ശേഷം 11ാം ഓവറിൽ അർധ സെഞ്ച്വറി തികച്ചയുടൻ കെ.എൽ രാഹുലും കൂടാരം കയറി.

എന്നാൽ ടൂർണമെന്റിൽ ടോപ് ഗിയറിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി സ്‌കോറുയർത്തി. വെറും 22 പന്ത് നേരിട്ട സൂര്യകുമാർ യാദവ് 5 സിക്‌സിന്റേയും 5 ഫോറുകളുടേയും അകമ്പടിയിലാണ് അർധ സെഞ്ച്വറി തികച്ചത്. 18ാം ഓവറിൽ സൂര്യ റണ്ണൗട്ടായി. പിന്നീട് ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും ടോപ് ഗിയറിലായിരുന്നു. അവസാന ഓവറിൽ റബാഡയെ തുടരെ രണ്ട് സിക്‌സും ഒരു ഫോറും പറത്തി മനോഹരമായാണ് കാർത്തിക്ക് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News