കേപ്ടൗണിൽ ലീഡെടുത്ത് ഇന്ത്യ; നാല് വിക്കറ്റുകൾ നഷ്ടം

യശസ്വി ജയ്സ്വാൾ ശ്രേയസ് അയ്യർ എന്നിവർക്ക് അക്കൗണ്ട് തുറക്കാനായില്ല

Update: 2024-01-03 12:54 GMT
Editor : rishad | By : Web Desk
Advertising

കേപ്ടൗൺ: മുഹമ്മദ് സിറാജിന്റെ തീപ്പന്തുകളിൽ ഷോക്കടിച്ച് വീണ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും ലീഡ് 50 കടന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ് ഇന്ത്യ.

നായകൻ രോഹിത് ശർമ്മയുടെ ഇന്നിങ്‌സാണ് ഇന്ത്യയുടെ സ്‌കോർ എളുപ്പത്തിൽ 100 കടത്തിയത്. വിരാട് കോഹ്ലിയും ലോകേഷ് രാഹുലുമാണ് ക്രീസിൽ. രോഹിത് ശർമ്മ 39 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗിൽ നന്നായി തുടങ്ങിയെങ്കിലും 36 റൺസെ നേടാനായുള്ളൂ. 20 റൺസുമായി വിരാട് കോഹ്ലി ബാറ്റിങ് തുടരുന്നുണ്ട്.

യശസ്വി ജയ്‌സ്വാൾ ശ്രേയസ് അയ്യർ എന്നിവർക്ക് അക്കൗണ്ട് തുറക്കാനായില്ല. മൂന്ന് വിക്കറ്റുമായി ലുങ്കി എൻഗിഡിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിൽക്കുന്നത്. മുഹമ്മദ് സിറാജിന്റെ തകർപ്പൻ ഏറിന്റെ ചുവട്പിടിച്ചാണ് ദക്ഷിണാഫ്രിക്കയും ബൗളിങ് തുടങ്ങിയത്. ഓപ്പണർമാരായ ജയ്‌സ്വാളും രോഹിതും കരുതലോടെ ബാറ്റുവെച്ചു. രോഹിത് അൽപ്പം അഗ്രസീവായി സ്‌കോർബോർഡ് ഉയർത്തി. എന്നാൽ ഏഴ് പന്തുകളുടെ ആയുസെ ജയ്‌സ്വാളിനുണ്ടായിരുന്നുള്ളൂ. നേരിട്ട ഏഴാം പന്തിൽ റബാദ, ജയ്‌സ്വാളിന്റെ സ്റ്റമ്പ് ഇളക്കി. 

ആദ്യ ഇന്നിങ്‌സിൽ 55 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ചുരുട്ടികൂട്ടിയത്. 23.2 ഓവറിലാണ് ആതിഥേയർ ഓൾഔട്ടായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 15 റൺസ് വിട്ടുകൊടുത്ത് ആറുവിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണനൽകി. പ്രോട്ടീസ് നിരയിൽ ഡേവിഡ് ബെഡിങ്ഹാം(12), കെയിൽ വെരയ്ൻ(15) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ചെറിയ ടോട്ടലാണിത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. ആദ്യ പത്ത് ഓവറിനിടെതന്നെ ആതിഥേയർക്ക് നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നാലെ ചീട്ടുകൊട്ടാരം കണക്കെ വിക്കറ്റുകള്‍ വീണു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News