'ഞങ്ങൾ നിരുപാധികം ക്ഷമ ചോദിക്കുന്നു'; കോഹ്‌ലിയോട് മാപ്പപേക്ഷിച്ച് ക്രൗൺ പെർത്ത് ഹോട്ടൽ

മുറിയുടെ ദൃശ്യങ്ങൾ പകർത്തിയ ഹോട്ടൽ ജീവനക്കാരനെ പുറത്താക്കി

Update: 2022-10-31 12:29 GMT
Editor : afsal137 | By : Web Desk
Advertising

മെൽബൺ: ഹോട്ടൽ ജീവനക്കാരൻ മുറിയിൽ അതിക്രമിച്ച് കടന്ന് വീഡിയോ പകർത്തിയ സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോട് മാപ്പ് ചോദിച്ച് ക്രൗൺ പെർത്ത് ഹോട്ടൽ അധികൃതർ. അതിഥിയോട് തങ്ങൾ നിരുപാധികം ക്ഷമ ചോദിക്കുകയാണെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ഹോട്ടൽ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനെ പുറത്താക്കിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിരാട് പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടൽ അധികൃതരുടെ നടപടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കോഹ്‌ലിയുടെ ഹോട്ടൽ മുറിയിൽ അനുവാദമില്ലാതെയെത്തിയ വ്യക്തി വീഡിയോ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. കിങ് കോഹ്‌ലിയുടെ ഹോട്ടൽ മുറി എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.

സംഭവത്തിൽ പ്രതിഷേധിച്ച് ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞാണ് കോഹ്ലി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് ആരാധനയല്ലെന്നും ഭ്രാന്താണെന്നും ഹോട്ടൽ മുറിയിൽപ്പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് തന്റെ വ്യക്തിപരമായ ഇടമുണ്ടാകുക എന്നും കോഹ്ലി ചോദിക്കുന്നു. എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ഉൽപ്പന്നമായി കണക്കാക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

ഹോട്ടൽമുറിയിൽ കടന്നുകൂടിയ ആരാധകൻ കോഹ്ലിയുടെ ബാഗുകളും ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. 'ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ വളരെ സന്തോഷവും ആവേശവും ഉണ്ടാവുകയും അവരെ കാണുമ്പോൾ ആവേശം കാണിക്കുകയും ചെയ്യുന്നെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്, എന്റെ സ്വകാര്യതയെക്കുറിച്ച് വളരെ പരിഭ്രാന്തി തോന്നുന്നു. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കിൽ, എനിക്ക് വ്യക്തിപരമായ ഇടം എവിടെ നിന്ന് പ്രതീക്ഷിക്കാനാകും? ഇത്തരത്തിലുള്ള താരാരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് ശരിയല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക വിനോദത്തിനുള്ള ഉൽപ്പന്നായി അവരെ കാണരുത്....എന്നായിരുന്നു കോഹ്ലിയുടെ ഇൻസ്റ്റ്ഗ്രാം പോസ്റ്റ്.

കോഹ്‌ലിക്ക് പിന്തുണയുമായി ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും രംഗത്തെത്തി. ഇത് തീർത്തും പരിഹാസ്യമാണ്. അംഗീകരിക്കാനാകില്ലെന്ന് ഡേവിഡ് വാർണർ കമന്റ് ചെയ്തു. ആരാധകരിൽ നിന്നും മുമ്പ് ഇത്തരത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ശരിക്കും മോശമായ കാര്യമാണ്. ഒരു മനുഷ്യനോട് കാണിക്കാനാവുന്ന തികഞ്ഞ അപമാനവും മനുഷ്യത്വ ലംഘനുവുാണിത്.'ആത്മനിയന്ത്രണം ശീലിക്കുന്നത് എല്ലാവരെയും സഹായിക്കും. ഇത് നിങ്ങളുടെ കിടപ്പുമുറിയിലാണ് സംഭവിച്ചതെങ്കിൽ എന്ന് ആലോചിക്കുകയെന്നും അനുഷ്‌ക ചോദിക്കുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News