പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തണമെന്ന നിർദേശം തള്ളി; ആരാധകർക്കൊപ്പം വിജയമാഘോഷിച്ച് അർജന്റീന താരങ്ങൾ

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ ബാൽക്കണിയിൽ കിരീടം പ്രദർശിപ്പിക്കാം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അംഗീകരിച്ചില്ല.

Update: 2022-12-20 15:11 GMT

ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടവുമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ കാസ റൊസാദയിൽ എത്തണമെന്ന നിർദേശം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തള്ളി. ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന കിരീടം നേടിയപ്പോൾ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ വെച്ചായിരുന്നു ആരാധകർക്കായി കിരീടം പ്രദർശിപ്പിച്ചത്. ഇത്തവണയും അങ്ങനെ ചെയ്യാമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ ഫുട്‌ബോൾ അസോസിയേഷൻ തയ്യാറായില്ല. ബ്യൂണസ് ഐറിസിലെ ദേശീയ ചരിത്ര സ്മാരകത്തിന് സമീപം തടിച്ചുകൂടിയ ആരാധകർക്കൊപ്പമാണ് താരങ്ങൾ കിരീടനേട്ടം ആഘോഷിച്ചത്.

Advertising
Advertising

ലോക ജേതാക്കളായി ജൻമനാട്ടിൽ തിരിച്ചെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും ഉജ്ജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇന്ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക വിമാനത്തിൽ പുലർച്ചെ 2.30 ഓടെയാണ് ചാമ്പ്യൻമാർ കിരീടവുമായി ജൻമനാട്ടിലെത്തിയത്. മെസ്സിയും കോച്ച് സ്‌കലോണിയുമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെ ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. ചുവപ്പ് പരവതാനി വിരിച്ചാണ് താരങ്ങളെ സ്വീകരിച്ചത്.

തുടർന്ന് താരങ്ങൾ തുറന്ന വാഹനത്തിൽ നഗരം ചുറ്റി. സംഗീതം അലയടിച്ച അന്തരീക്ഷത്തിൽ പ്രിയതാരങ്ങളെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ബ്യൂണസ് ഐറിസ് തെരുവിൽ ഒത്തുകൂടിയത്. ലോകകപ്പ് ഫൈനലിൽ ഷൂട്ടൗട്ടിൽ 4-2ന് ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നേടിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News