ഹൈദരാബാദിന്‍റെ ഗോളിന് കൈയ്യടിച്ചതിന് യുവാവിനെ തല്ലി നടുവൊടിച്ചു; ഒന്‍പത് പേര്‍ അറസ്റ്റില്‍

ഫൈനലില്‍ ഹൈദരാബാദ് എഫ്.സി ഗോളടിച്ചപ്പോള്‍ ആഘോഷിച്ച ആരാധകനെയാണ് പ്രതികള്‍ കൂട്ടം ചേര്‍ന്ന് തല്ലി നടുവൊടിച്ചത്.

Update: 2022-03-25 13:22 GMT
Advertising

കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മില്‍‌ നടന്ന ഐ.എസ്.എല്‍‌ ഫൈനലിനിടെ ആരാധകന്‍‌റെ നടു തല്ലിയൊടിച്ച കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂരിലെ പട്ടേപ്പാടത്ത് ആണ് സംഭവം. ആളൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫൈനലില്‍ ഹൈദരാബാദ് എഫ്.സി ഗോളടിച്ചപ്പോള്‍ ആഘോഷിച്ച ആരാധകനെയാണ് പ്രതികള്‍ കൂട്ടം ചേര്‍ന്ന് തല്ലി നടുവൊടിച്ചത്. മാർച്ച് 20 ന് വൈകീട്ട് ഒൻപതരയോടെയായിരുന്നു സംഭവം. പട്ടേപ്പാടം സെന്‍ററിൽ താഷ്കെൻറ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മൽസരം പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കേരളത്തിന് എതിരായി ഹൈദരാബാദ് ടീം ഗോൾ നേടിയപ്പോൾ ഹൈദരാബാദിന് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾ പട്ടേപ്പാടം കൈമാപറമ്പിൽ സുധീഷ് (45 ) നെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി സർജറി നടത്തി. പ്രതികൾ നാടിനു തന്നെ ഭീഷണിയാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇൻസ്പെക്ടർ എം.ബി.സിബിൻ, എസ്.ഐ. മാരായ കെ.എസ്. സുബിന്ത് , എം കെ. ദാസൻ, ഇ.ആർ. സിജുമോൻ , പ്രദീപ്, എ.എസ്.ഐ.ഷാജൻ,സീനിയർ സി.പി.ഒ അജിത്ത് എന്നിവരാണ് എറണാകുളത്തു നിന്ന് പ്രതികളെ പിടികൂടിയത്. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് മുങ്ങിയ പ്രതികൾ വാടകവീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു.

പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി ,(25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽ സാലിഹ് (22) മങ്കിടിയാൻ വീട്ടിൽ മിഥുൻ (22) വെള്ളാങ്ങല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23) ,തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂർ സി.ഐ എം.ബി സിബിന്‍റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്..


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News