ഒന്നാം റാങ്കിന്റെ കരുത്തുകാട്ടാന്‍ ബെല്‍ജിയം; എതിരാളികള്‍ റഷ്യ

യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് ബെല്‍ജിയം യൂറോയുടെ കളത്തിലിറങ്ങുന്നത്.

Update: 2021-06-12 12:42 GMT
Advertising

യൂറോ കപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനത്തില്‍ ഫിഫ് റാങ്കിങ്ങില്‍ ഒന്നാമന്‍മാരായ ബെല്‍ജിയം റഷ്യയെ നേരിടും. മികച്ച താരനിരയെ അണനിരത്തിയാണ് ബെല്‍ജിയം ഇത്തവണ യൂറോകപ്പിനെത്തുന്നത്. ഇതുവരെ കിരീടങ്ങളൊന്നും നേടാനാവാത്ത ബെല്‍ജിയം ഇത്തവണ ചരിത്രം തിരുത്താനാവുമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.

റൊമേലു ലുക്കാക്കു, ഡ്രീസ് മെര്‍ട്ടന്‍സ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കരുത്തിലെത്തുന്ന ബെല്‍ജിയം തന്നെയാണ് റഷ്യയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത്. ശാരീരകക്ഷമത തെളിയിക്കാനാവാത്തതിനാല്‍ ഹസാര്‍ഡും ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ ഡിബ്രൂയിനും ഇല്ലെന്നത് ടീമിന് തിരിച്ചടിയാണ്.

യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് ബെല്‍ജിയം യൂറോയുടെ കളത്തിലിറങ്ങുന്നത്. പത്ത് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് 40 ഗോളുകളാണ് ബെല്‍ജിയം അടിച്ചുകൂട്ടിയത്. വഴങ്ങിയത് രണ്ടെണ്ണം മാത്രം. മുന്നേറ്റത്തിലും മധ്യനിരയിലും കരുത്തുറ്റ താരങ്ങളെ അണിനിരത്തുമ്പോഴും പ്രതിരോധത്തിലെ പഴുതുകളാണ് ബെല്‍ജിയത്തിന് വെല്ലുവിളി.

എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ശക്തമായ പ്രത്യാക്രമണമാണ് റഷ്യയുടെ കരുത്ത്. മധ്യനിരയില്‍ കളിമെനയുന്ന അലക്‌സാേ്രന്ദ ഗൊളോവിനിലാണ് ടീമിന്റെ പ്രതീക്ഷ. നേര്‍ക്കുനേര്‍ കണക്കില്‍ ബെല്‍ജിയത്തിനാണ് മുന്‍തൂക്കം. ഏറ്റുമുട്ടിയ ഏഴ് കളികളിലും റഷ്യക്ക് ജയിക്കാനായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ ബെല്‍ജിയം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയായി. 2019ലാണ് ഇരു ടീമൂം അവസാനം ഏറ്റുമുട്ടിയത്. അന്ന് ബെല്‍ജിയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റഷ്യയെ തോല്‍പിച്ചത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News