''ഒരിന്ത്യക്കാരന് ഇംഗ്ലണ്ടിന് വേണ്ടി ആർപ്പു വിളിക്കാനാവില്ലേ? ഇത് ശുദ്ധ വംശീയതയാണ്''- ഫിഫ പ്രസിഡന്‍റ്

കഴിഞ്ഞ ദിവസങ്ങളില്‍ ഇംഗ്ലണ്ടിനായി ആർപ്പു വിളിക്കുന്ന നിരവധി ഇന്ത്യക്കാരുടെ വീഡിയോ ദൃശ്യങ്ങൾ വ്യാജ ഫുട്ബോള്‍ ആരാധകര്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നു

Update: 2022-11-20 06:17 GMT
Advertising

ദോഹ: ലോകകപ്പിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വംശീയ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഫിഫ പ്രസിഡന്‍റ്. ഒരിന്ത്യക്കാരന് ഇംഗ്ലണ്ടിന് വേണ്ടി ആർപ്പു വിളിക്കാനാവില്ലേ എന്ന് ജിയാനി ഇന്‍ഫാന്‍റിനോ ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇംഗ്ലണ്ടിനായി ആർപ്പു വിളിക്കുന്ന നിരവധി ഇന്ത്യക്കാരുടെ വീഡിയോ ദൃശ്യങ്ങൾ വ്യാജ ഫുട്ബോള്‍ ആരാധകര്‍ എന്ന പേരില്‍  പ്രചരിച്ചിരുന്നു. ഇതിലായിരുന്നു ഫിഫ പ്രസിഡന്‍റിന്‍റെ പ്രതികരണം. 

''ഇന്ത്യക്കാരനെ പോലെ തോന്നിക്കുന്നൊരാൾക്ക് ഇംഗ്ലണ്ടിനും സ്‌പെയിനിനും ജർമനിക്കും വേണ്ടി ആർപ്പു വിളിച്ചു കൂടെ.. ഇതൊക്കെ എന്താണെന്നറിയുമോ നിങ്ങൾക്ക്.. ഇതാണ് വംശീയത. ശുദ്ധ വംശീയത''- ഫിഫ പ്രസിഡന്‍റ് പറഞ്ഞു. 

ലോകകപ്പ് ഫുട്ബോളിലെ ഖത്തർ വിമർശനത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഫിഫ പ്രസിഡന്‍റ് തുറന്നടിച്ചു. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണ്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്നും ഇൻഫാന്‍റിനോ പറഞ്ഞു.

''മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കും മുമ്പ് കഴിഞ്ഞ 3,000 വർഷമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്ക് യൂറോപ്പ് അടുത്ത 3,000 വർഷത്തേക്ക് ക്ഷമാപണം നടത്തണം. ഏകപക്ഷീയമായ ഈ വിമര്‍ശനങ്ങള്‍ കാപട്യമാണ്. 2016 ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തതെന്താണെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ഖത്തര്‍ ഒരുങ്ങുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോക കപ്പാവും'"- ഇൻഫാന്‍റിനോ പറഞ്ഞു.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നുമടക്കം നിരവധി റിപ്പോർട്ടുകൾ യൂറോപ്പ്യന്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇന്ത്യ, പാകിസ്താന്‍, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മരിച്ചതായി ഗാര്‍ഡിയനടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ ഖത്തര്‍ ഭരണകൂടം തന്നെ കണക്കുകള്‍ നിരത്തി രംഗത്തു വന്നിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News