ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും നപോളിയും ഏറ്റുമുട്ടും

Update: 2023-04-18 11:59 GMT

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി 12:30- ന് ചെൽസി റയൽ മാഡ്രിഡിനെയും നപോളി എ.സി മിലാനെയും നേരിടും.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിലെ വിജയം ആവർത്തിക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുമ്പോൾ രണ്ടാം പാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് അട്ടിമറി വിജയമാണ് ചെൽസി ലക്ഷ്യം വെക്കുന്നത്. റയൽ മാഡ്രിഡിൻ്റെ ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കയിരുന്നു നീലപ്പടയുടെ പരാജയം. ആദ്യ പാദ മത്സരത്തിൽ കരീം ബെൺസേമയും മാർക്കോ അസെൻസിയോയും റയൽ മാഡ്രിഡിനായി ​ഗോളുകൾ നേടി.

Advertising
Advertising

ചെൽസിയെ നേരിടാൻ ഇറങ്ങുമ്പോൾ മുതിർന്ന കളിക്കാരുടെ പരിചയ സമ്പത്തും യുവ കളിക്കാരുടെ വേഗതയും തന്നെയാണ് റയൽ മാഡ്രിഡിൻ്റെ കരുത്ത്. മുന്നേറ്റ നിരയിൽ കരീം ബെൻസേമയും വിനീഷ്യസ് ജൂനിയറും തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യനിരയിൽ ഓറിലിയൻ ചൗമേനിയും ലൂക്കാ മോഡ്രിച്ചും ക്രൂസും എതിരാളികൾക്കു മേൽ ആധിപത്യം ഉറപ്പിച്ചു കളിക്കാൻ റയലിന് കരുത്തേകുന്നു. സെമി ഫൈനലിലേക്ക് മുന്നേറാൻ ഇന്ന് ചെൽസിക്കെതിരെ സമനില മതിയെങ്കിലും വിജയത്തിൽ കുറഞ്ഞതൊന്നും ടീം ലക്ഷ്യം വെക്കുന്നില്ല.

സ്വന്തം മൈതാനത്ത് ഒരു അട്ടിമറി വിജയം മാത്രമെ ചെൽസി ഇന്ന് സ്വപ്നം കാണുന്നുള്ളൂ. ഇടക്കാല പരിശീലകൻ ലംപാർഡിന് കീഴിൽ ടീം ഇതുവരെ വിജയിച്ചിട്ടില്ല. ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരം ഉൾപ്പെടെ പരിശീലക വേഷം അണിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയമായിരുന്നു ലംപാർഡിന് നേടാനായത്. പ്രീമിയർ ലീഗിലും മോശം ഫോമിൽ തുടരുന്ന ചെൽസിക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ആരാധകർക്ക് ചെറിയ ആശ്വാസം നൽകാൻ ടീമിനാകും.

ഇന്ന് നടക്കുന്ന മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും നപോളിയും ഏറ്റുമുട്ടും. ആദ്യ പാദ മത്സരതത്തിൽ ഇസ്മായിൽ ബെന്നാസറിന്റെ ഏക ​ഗോളിൽ മിലാൻ ജയിച്ചിരുന്നു. നാപ്പോളിയുടെ ​ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുക.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News