'ഹൈപ്പില്ല, നാടകങ്ങളും'; സര്‍ഫറാസിനെതിരെ ഒളിയമ്പുമായി സെവാഗ്, എയറിലാക്കി ആരാധകര്‍

ധ്രുവ് ജുറേലിനെ അഭിനന്ദിച്ചിട്ട പോസ്റ്റിലാണ് സെവാഗ് സര്‍ഫറാസിനെതിരെ ഒളിയമ്പെയ്തത്

Update: 2024-02-26 05:14 GMT
Advertising

റാഞ്ചി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ വൻതകർച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് കരകയറ്റിയത് ധ്രുവ് ജുറേൽ എന്ന 23കാരനാണ്. 177 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഇന്ത്യൻ സ്‌കോർ 300 കടത്തിയത് ജുറേലും കുൽദീപ് യാദവും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറിക്ക് പത്ത് റൺസ് അകലെയാണ് ജുറേൽ വീണത്.

149 പന്തിൽ നാല് സിക്‌സും ആറ് ഫോറുമടക്കം ജുറേൽ 90 റൺസ് അടിച്ചെടുത്തു. കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനിൽ ഗവാസ്‌കർ ജുറേലിനെ ഭാവി ധോണി എന്നാണ് വിശേഷിപ്പിച്ചത്. നിരവധി പേർ താരത്തിന്റെ മിന്നും പ്രകടനത്തെ വാനോളം പുകഴ്ത്തി ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

അതിനിടെ ജുറേലിനെ പുകഴ്ത്തി പുലിവാല് പിടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ജുറേലിന്‍റെ പ്രകടനത്തെ കുറിച്ച് എക്‌സിൽ സെവാഗ് കുറിച്ച വരികൾ ഇങ്ങനെ. 

''മാധ്യങ്ങളുടെ ഹൈപ്പില്ല, നാടകങ്ങളില്ല. നിർണായകമായൊരു ഘട്ടത്തിൽ ശാന്തനായി നിന്ന് ഒരു മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു. നന്നായി കളിച്ചു. ആശംസകൾ ജുറേൽ..'' സെവാഗിന്റെ പോസ്റ്റ് ആരാധകരെ ചൊടിപ്പിച്ചു.

മൂന്നാം ടെസ്റ്റിലെ മിന്നും പ്രകടനത്തിന് ജുറേലിന്റെ സഹതാരം സർഫറാസ് ഖാന് ലഭിച്ച വാർത്താ പ്രാധാന്യത്തിനെതിരെയാണ് സെവാഗിന്റെ ഒളിയമ്പ് എന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഏറെ കാലം തഴയപ്പെട്ട സർഫറാസ് അരങ്ങേറ്റത്തിൽ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയതാണ് അദ്ദേഹത്തിന് കിട്ടിയ വാർത്താ പ്രാധാന്യത്തിന് കാരണം എന്ന് ആരാധകർ സെവാഗിന് മറുപടിയെഴുതി. 

തന്റെ കുറിപ്പ് വിവാദമായതോടെ സെവാഗ് വിശദീകരണവുമായി രംഗത്തെത്തി.

''ഒരാളെയും ഇകഴ്ത്തിക്കാണിക്കാനായിരുന്നില്ല ആ കുറിപ്പ്. എന്നാൽ ഹൈപ്പ്, പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. അത് എല്ലാവര്‍ക്കും  ഒരുപോലെ കിട്ടണം. ടൂര്‍ണമെന്‍റില്‍ ചിലർ നന്നായി പന്തെറിഞ്ഞു. ചിലർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അവർക്കൊന്നും ഈ ഹൈപ്പ് ലഭിച്ചില്ല. ആകാശ് ദീപ് നന്നായി കളിച്ചില്ലേ.. യശസ്വി ടൂർണമെന്റിൽ ഉടനീളം നന്നായി ബാറ്റ് വീശിയില്ലേ''- സെവാഗ് കുറിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News