ഇന്ത്യക്കാർ ദിവസത്തിൽ 4 മണിക്കൂറിലധികവും മൊബൈലിന് മുന്നിൽ; കോവിഡിൽ കുതിച്ചുയർന്ന് മൊബൈൽ ഉപഭോഗ നിരക്ക്
ദിവസത്തിൽ ശരാശരി 3 മണിക്കൂറും 17 മിനിറ്റും ഇന്ത്യക്കാർ ടിവിക്ക് മുന്നിലായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മൊബൈൽ നമ്മുടെ ശശീരത്തിന്റെ ഒരു അവയവം പോലെ മാറുന്ന കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നത്. കോൾ ചെയ്യുക എന്നതിലുപരി മിക്കവരുടേയും ജോലി പോലും ഇപ്പോൾ മൊബൈലിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
അതിനെ സാധൂകരിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
2021 ൽ ഇന്ത്യക്കാർ ദിവസത്തിൽ ശരാശരി 4 മണിക്കൂറും 42 മിനിറ്റും മൊബൈൽ സ്‌ക്രീനിൽ നോക്കിയിരിക്കുകയാണെന്നണ് പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡിന് മുമ്പ് 2019 നേക്കാളും 27 ശതമാനം കൂടുതലാണ് ഈ കണക്കെന്നും അമേരിക്ക ആസ്ഥാനമായ ഡാറ്റ.എഐ എന്ന കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പോയ വർഷം ദിവസത്തിൽ ശരാശരി 3 മണിക്കൂറും 17 മിനിറ്റും ഇന്ത്യക്കാർ ടിവിക്ക് മുന്നിലായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ വർഷം മൊബൈൽ സ്‌ക്രീനിനു മുന്നിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ബ്രസീലുകാരാണ്. ദിവസത്തിൽ ശരാശരി 5 മണിക്കൂറും 24 മിനിറ്റും ബ്രസീലുകാർ മൊബൈൽ ഉപയോഗിച്ചിരുന്നു.
ഇന്ത്യൻ മൊബൈൽ വിപണിയിൽ 96 ശതമാനവും ആൻഡ്രോയിഡ് ഫോണുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.
അതേസമയം ചൈനയിലും അർജന്റീനയിലും മൊബൈൽ ഉപയോഗം കുറഞ്ഞു. 2020 ൽ ഒരു ദിവസം ശരാശരി 3.5 മണിക്കൂർ ചൈനക്കാർ മൊബൈൽ സ്‌ക്രീനിന് മുന്നിൽ ചെലവഴിച്ചിരുന്നു. പക്ഷേ 2021 ൽ ഇത് 3.2 മണിക്കൂറായി കുറഞ്ഞു. അർജന്റീനയുടെ മൊബൈൽ ഉപഭോഗം 3.8 മണിക്കൂറിൽ നിന്ന് 3.6 മണിക്കൂറായി കുറഞ്ഞു.
ഡാറ്റ.എഐയുടെ കണക്ക് പ്രകാരം 1.2 ബില്യൺ വയർലെസ് കണക്ഷനുണ്ട്. 2021 ൽ കണക്ഷനുകളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.
മറ്റൊരു രസകരമായ കണക്ക് കൂടി കമ്പനി പങ്കുവെക്കുന്നുണ്ട്. ഇന്ത്യക്കാർ പത്തു മിനിറ്റിൽ ഫോണിൽ ചെലവഴിച്ചാൽ അതിൽ 4 മിനിറ്റും 59 സെക്കൻഡും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയായിരിക്കും. മൂന്നു മിനിറ്റും 50 സെക്കൻഡും ഫോട്ടോ, വീഡിയോ, ഗെയിം, വിനോദ ആപ്പുകൾ ഉപയോഗിക്കാനായിരിക്കും ചെലവഴിക്കുക.
2021 ൽ മാത്രം ഇന്ത്യയിൽ പുതിയ 2 മില്യൺ ആപ്പുകളും ഗെയിംമുകളും പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ കൂട്ടിച്ചേർക്കപ്പെട്ടതായും ഡാറ്റ.എഐയുടെ കണക്ക് വ്യക്തമാക്കുന്നു.