മുസ്ലിം പ്രതിനിധി വേണ്ട; ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ച് എയര്‍ടെല്‍; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ എയര്‍ടെലിനെതിരെ രംഗത്തെത്തി

Update: 2018-06-19 10:45 GMT
Advertising

തന്റെ പരാതി പരിഹരിക്കാന്‍ മുസ്ലിം പ്രനിധി വേണ്ടെന്നും പകരം ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്നുമുള്ള ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ച് എയര്‍ടെല്‍. പൂജ സിംങെന്ന ഉപഭോക്താവാണ് ട്വിറ്ററിലൂടെ മുസ്ലിംവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത്. എന്നാല്‍ ആവശ്യത്തെ യാതൊരു എതിര്‍പ്പും കൂടാതെ എയര്‍ടെല്‍ അംഗീകരിക്കുകയും ചെയ്തു.

തന്റെ എയര്‍ടെല്‍ ഡിടിഎച്ച് കണക്ഷനുമായി ബന്ധപ്പെട്ട സേവനത്തിനായി ട്വിറ്ററിലൂടെ എയര്‍ടെലിനെ സമീപിക്കുകയായിരുന്നു യുവതി.

ശുഹൈബ് എന്ന എയര്‍ടെല്‍ പ്രതിനിധി ഇതിന് പരിഹാരവുമായി എത്തി. എന്നാല്‍, ‘ പ്രിയ ശുഹൈബ്, നിങ്ങള്‍ മുസ്‌ലിമായതിനാല്‍ എനിക്ക് നിങ്ങളുടെ ജോലിയില്‍ വിശ്വാസമില്ല. കാരണം കസ്റ്റമര്‍ സര്‍വ്വീസിന് ഖുര്‍ആനില്‍ വ്യത്യസ്തമായ വേര്‍ഷനായിരിക്കാം ഉള്ളത്. അതിനാല്‍ എന്റെ ആവശ്യത്തിനായി ഒരു ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നന്ദി.’ എന്നായിരുന്നു പൂജ സിംങിന്റെ മറുപടി ട്വീറ്റ്. പൂജയുടെ ആവശ്യം അംഗീകരിച്ച എയര്‍ടെല്‍ ഗഗന്‍ജോത് എന്ന ഹിന്ദു പ്രതിനിധിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ എയര്‍ടെലിനെതിരായി വ്യാപക പ്രതിഷേധമുയര്‍ന്നു. എയര്‍ടെല്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ എയര്‍ടെലിനെതിരെ രംഗത്തെത്തുകയും ചെയ്തു. തന്റെ എയര്‍ടെല്‍ സിം, എയര്‍ടെല്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ എന്നിവ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുമെന്ന് ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ മറ്റൊരു ട്വീറ്റുമായെത്തി എയര്‍ടെല്‍ തടിതപ്പി. ശുഹൈബും ഗഗന്‍ജോതും തങ്ങളുടെ കസ്റ്റമർ സര്‍വീസ് സംഘത്തിന്റെ ഭാഗമാണെന്നും, ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെയോ ജീവനക്കാരെയോ ഞങ്ങള്‍ വേർതിരിക്കാറില്ലെന്നുമാണ് പൂജ സിംങിനോടുള്ള എയര്‍ടെലിന്റെ പുതിയ ട്വീറ്റ്.

Tags:    

Similar News