മ്യൂസിക് ആപ്പായ ‘സ്പോട്ടിഫൈ’ ഒരാഴ്ച്ച കൊണ്ട് ഇന്ത്യയില്‍ നിന്നും നേടിയത് പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ്
ഇന്ത്യന്‍ സംഗീത മാര്‍ക്കറ്റിലേക്ക് രംഗപ്രവേശനം ചെയ്ത സ്പോട്ടിഫൈ ഒരാഴ്ച്ച കൊണ്ട് നേടിയത് പത്ത് ലക്ഷം സബ്സ്ക്രൈബേഴിസിനെ. സൗജന്യവും അല്ലാത്തതുമായ ഉപഭോക്താക്കളുടെ എണ്ണത്തിലാണ് സ്പോട്ടിഫൈ ഇത്രയും വലിയ മുന്നേറ്റം ഇന്ത്യയിലുണ്ടാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു സ്പോട്ടിഫൈയുടെ ഇന്ത്യയിലെ അരങ്ങേറ്റം. വാര്‍ണര്‍ മ്യൂസിക്കുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന നിയമയുദ്ധത്തിനൊടുവിലാണ് സ്പോട്ടിഫൈയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശം.
സ്പോട്ടിഫൈയുടെ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് 119 രൂപ എന്ന നിരക്കില്‍ ഒരു മാസത്തേക്ക് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. സൗജന്യമായ ട്രയല്‍ ലഭ്യമാകേണ്ടവര്‍ക്ക് ഒരു മാസത്തെ സൗന്യ സേവനവും സ്പോട്ടിഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ സേവനം തുടര്‍ന്നും ലഭ്യമാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പിന്നീട് ഏതെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് സേവനം തുടര്‍ന്ന് കൊണ്ട് പോകാവുന്നതാണ്.
ഡെലോയിറ്റിന്റെയും ഐ.എം.ഐ ഏറ്റവും പുതിയ പഠനപ്രകാരം 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 15 കോടി ജനങ്ങള്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള മ്യൂസിക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ 15 കോടിയില്‍ ഒരു ശതമാനം മാത്രമേ മ്യൂസിക്ക് സേവനങ്ങള്‍ക്ക് പണം മുടക്കുന്നുള്ളു. 14 ശതമാനം പേര്‍ വിവിധ നെറ്റ്‌വർക്ക് സബ്സ്ക്രിപ്ഷനുകള്‍ വഴിയുള്ള സേവനങ്ങള്‍ വഴിയാണ് സംഗീതമാസ്വദിക്കുന്നത്. തുടര്‍ന്നുള്ള 85 ശതമാനം പേരും ഒരു തരത്തിലുമുള്ള പണവും സംഗീതാസ്വാദനത്തിന് നല്‍കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ സ്പോട്ടിഫൈയുടെ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നത് പ്രതീക്ഷയേകുന്നതാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ സ്പോട്ടിഫൈ എതിരാളികളായി എണ്ണപ്പെടുന്നവരാണ് ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, ഗാന, ജിയോ സേവ്ന്‍ എന്നിവര്‍. അതെ സമയം ഗൂഗിളിന്റെ പ്ലേ മ്യൂസിക് ഇന്ത്യന്‍ സംഗീത പ്രേമികളില്‍ വലിയ മാറ്റമുണ്ടാക്കിയില്ല എന്നതും ശ്രദ്ധേയമാണ്.