ഈ പാസ്‌വേഡാണ് നിങ്ങളുടേതെങ്കില്‍ സൈബര്‍ സുരക്ഷ വട്ടപൂജ്യം 

“അക്കൗണ്ടുകള്‍ക്ക് സ്വന്തം പേരോ ഫുട്‌ബോള്‍ ടീമിന്റെയോ മ്യൂസിക് ബാന്‍ഡിന്റേയോ പേരോ പാസ്‌വേഡായി ഉപയോഗിച്ചാല്‍ യാതൊരു സുരക്ഷയുമുണ്ടാവില്ല’’

Update: 2019-04-22 04:44 GMT

ഇന്റര്‍നെറ്റ് സുരക്ഷയില്‍ രഹസ്യപാസ്‌വേഡുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍, ഇത് കണക്കിലെടുക്കാതെ വളരെയെളുപ്പത്തില്‍ ആര്‍ക്കും ഊഹിക്കാവുന്ന പാസ്‌വേഡുകള്‍ പ്രധാനപ്പെട്ട അക്കൗണ്ടുകള്‍ക്ക് പോലും നല്‍കുന്നവരുടെ എണ്ണവും കുറവല്ല. യു.കെ ആസ്ഥാനമായുള്ള നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍(എന്‍.സി.എസ്.സി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സുരക്ഷയില്ലാത്ത പാസ്‌വേഡ് 123456 ആണ്.

2.3കോടി പേരാണ് ഇന്റര്‍നെറ്റില്‍ വിവിധ അക്കൗണ്ടുകള്‍ക്ക് 123456 എന്ന പാസ്‌വേഡ് നല്‍കിയിരിക്കുന്നത്. ഇതുകഴിഞ്ഞാല്‍ യാതൊരു സുരക്ഷയുമില്ലാത്ത രണ്ടാമത്തെ പാസ്‌വേഡ് 123456789 ആണ്. ഹാക്കര്‍മാര്‍ എളുപ്പത്തില്‍ ഊഹിച്ചെടുക്കുന്ന ആദ്യ അഞ്ച് പാസ്‌വേഡുകളില്‍ qwerty, password, 1111111 എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Advertising
Advertising

ചില പേരുകളും പാസ്‌വേഡുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ പാസ്‌വേഡായി ഉപയോഗിക്കുന്ന പേരുകളില്‍ മുന്നിലുള്ളത് ആഷ്‌ലി, മൈക്കിള്‍, ഡാനിയല്‍, ജെസീക്ക, ചാര്‍ളി എന്നിവയാണ്. പ്രീമിയര്‍ ലീഗിലെ ചില ടീമുകളും പാസ്‌വേഡായി ഉപയോഗിച്ചാലും ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. പ്രത്യേകിച്ചും ലിവര്‍പൂള്‍, ചെല്‍സി എന്നിവ. സംഗീത ആല്‍ബം Blink 182 വിന്റെ പേരും സ്ഥിരമായി ഹാക്കര്‍മാര്‍ പിടികൂടുന്ന പാസ്‌വേഡാണ്.

ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ധാരണയെക്കുറിച്ചും എന്‍.സി.എസ്.സി സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ ഇന്റര്‍നെറ്റ് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരാണ്. അതേസമയം 15 ശതമാനം തങ്ങള്‍ക്ക് ലഭ്യമായ സൈബര്‍ സുരക്ഷയില്‍ ആത്മവിശ്വാസമുള്ളവരാണ്. അതീവ സുരക്ഷ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകള്‍ക്ക് സ്വന്തം പേരോ ഫുട്‌ബോള്‍ ടീമിന്റെയോ മ്യൂസിക് ബാന്‍ഡിന്റേയോ പേരോ പാസ്‌വേഡായി ഉപയോഗിച്ചാല്‍ യാതൊരു സുരക്ഷയുമുണ്ടാവില്ലെന്ന് എന്‍.സി.എസ്.സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. ഇയാന്‍ ലെവി ഓര്‍മ്മിപ്പിക്കുന്നു.

Tags:    

Similar News