ഭാവിയിലെ യാത്രാ സംവിധാനമായ ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു
മണിക്കൂറിൽ ആയിരം കിലോമീറ്റർ വരെ വേഗത കൈവരിക്കാവുന്ന ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്.
ഭാവിയിലെ യാത്രാ സംവിധാനമായ ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു. ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതിയുടെ ഭാഗമായി ലാസ് വേഗാസിലായിരുന്നു പരീക്ഷണയാത്ര.
ശൂന്യമായ കുഴലിലൂടെ അതിവേഗതയിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. ലാസ് വേഗാസിലെ കേന്ദ്രത്തിൽ നടന്ന ചരിത്ര യാത്രയിൽ ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ജീജെൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുഷിയെൻ എന്നിവരായിരുന്നു ആദ്യ ആദ്യ യാത്രക്കാർ. നേരത്തേ യാത്രക്കാരില്ലാതെ 400 തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ഹൈപ്പർലൂപ്പ് കുതിച്ചത്. ലാസ് വേഗാസിലെ പരീക്ഷണകേന്ദ്രത്തിലെ അഞ്ഞൂറ് മീറ്റർ പാതയിലായിരുന്നു പരീക്ഷണയാത്ര. മണിക്കൂറിൽ ആയിരം കിലോമീറ്റർ വരെ വേഗത കൈവരിക്കാവുന്ന ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്.
രണ്ട് പേർക്ക് യാത്രചെയ്യാവുന്ന പോഡിലായിരുന്നു ആദ്യ യാത്ര എങ്കിലും 28 പേർക്ക് വരെ ഒരേസമയം യാത്രചെയ്യാവുന്ന പോഡ് വികസിപ്പിച്ചുവരികയാണ്. പരീക്ഷണം വിജയകരമായാൽ വിവിധ നഗരങ്ങൾക്കിടയിൽ ഹൈപ്പർലൂപ്പ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇയും സൗദി അറേബ്യയും.