പല്ല് ഉന്തിയതിന്‍റെ പേരില്‍ ജോലി നിഷേധിച്ച സംഭവം; ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു

ഫോറസ്റ്റ് ആന്‍ഡ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പി എസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം.

Update: 2022-12-26 10:18 GMT
Advertising

തിരുവനന്തപുരം: ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവത്തില്‍ പട്ടികജാതി - പട്ടികഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഫോറസ്റ്റ് ആന്‍ഡ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സെക്രട്ടറി,പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ , പി എസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. 

 പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവാവിന്  പി.എസ്.സി ജോലി നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നായിരുന്നു പരാതി.

ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്‍റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തത് കൊണ്ടാണ് പല്ല് ചികിത്സിച്ചു നേരെയാക്കാതിരുന്നത് എന്ന് മുത്തു പ്രതികരിച്ചു. 

''ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസായി. എന്നാൽ ഉന്തിയ പല്ലാണെന്ന് പറഞ്ഞ് എന്നെ നിഷേധിക്കുകയായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ 20 ദിവസം കൊണ്ട് ചികിത്സിച്ച് നേരെയാക്കാമെന്ന് പറഞ്ഞു. എന്നാൽ അതിനുള്ള സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ഞാൻ''- മുത്തു പറഞ്ഞു

വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നടപടി വേണമെന്നും എൻ. ഷംസുദ്ദീൻ എംഎൽഎ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രാകൃതമായ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകുമെന്നും പി.എസ്.സി ചെയർമാന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News