തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന്‍റെ ട്രഷററുടെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുത്തു.

Update: 2021-03-18 08:17 GMT

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ ട്രെഷറര്‍ ചന്ദ്രശേഖറിന്‍റെ തിരുപ്പൂരിലെയും മധുരയിലെയും സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ എട്ടുകോടിയുടെ രേഖകളില്ലാത്ത പണം പിടിച്ചെടുത്തു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് എല്‍. മുരുകന്‍ മത്സരിക്കുന്ന തിരുപ്പൂര്‍ മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ഡി.എം.കെ തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ് ധനശേഖര്‍, എ.ഡി.എം.കെ അസിസ്റ്റന്‍റ് ജില്ലാ സെക്രട്ടറി കവിന്‍ നാഗരാജ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.

റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡി.എം.കെയുടെ വിമര്‍‌ശനം. കേന്ദ്ര ഏജന്‍സികളെ കാണിച്ച് ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി നീക്കമെന്ന് ഡി.എം.കെ നേതൃത്വം ആരോപിച്ചു.

ഇതോടെ, കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ ബി ടീമായി മാറുന്നുവെന്ന ആരോപണം തമിഴ്നാട്ടിലും ശക്തമാവുകയാണ്. അതേസമയം, കള്ളപ്പണമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് റെയ്ഡ് നടന്നതെന്നാണ് തമിഴ്നാടിന്‍റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ പ്രതികരണം.

Tags:    

Similar News