കണ്ണൂരില്‍ കൂട്ടരാജി; ഗ്രൂപ്പ് വീതംവെപ്പെന്ന് സുധീരന്‍
സജീവ് ജോസഫിനെ ഇരിക്കൂറിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് കണ്ണൂരിലെ രാജി
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പുകാരനുമായ സോണി സെബാസ്റ്റ്യൻ ഉൾപ്പെടെ നിരവധി നേതാക്കൾ രാജിവെച്ചു. ഇരിക്കൂറിലെ സ്ഥാനാർഥിയെ മാറ്റണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. വ്യക്തിതാത്പര്യവും ഗ്രൂപ്പ് താത്പര്യവും പരിഗണിച്ചാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് വി എം സുധീരൻ വിമർശിച്ചു.
ഐ ഗ്രൂപ്പംഗം സജീവ് ജോസഫിനെ ഇരിക്കൂരിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി ടി മാത്യു ഉൾപ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കൾ രാജിവെച്ചത്. ഇരിക്കൂറിലെ കോൺഗ്രസിൽ കലാപം ഉണ്ടാകാൻ അവസരമൊരുക്കരുതെന്ന് കെ സി ജോസഫ് പറഞ്ഞു.
എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു എന്ന് പാർട്ടി നേതൃത്വം പറയണമെന്ന് ഇടുക്കി മുൻ ഡിസിസി പ്രസിഡൻറ് റോയ് കെ പൗലോസ് ആവശ്യപ്പെട്ടു. ആറന്മുളയിൽ സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് കെപിസിസി അംഗം പി മോഹൻരാജ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജനങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്ന പട്ടികയാണ് പ്രഖ്യാപിക്കപ്പെട്ടത് എന്നായിരുന്നു വി എം സുധീരന്‍റെ വിമർശനം.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപ്പകവാടിയും പാർട്ടി വിട്ടു. രാജി പ്രഖ്യാപിക്കുന്നതിനിടെ കെപിസി സി സെക്രട്ടറി രമണി പി നായർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. എലത്തൂർ സീറ്റ് മാണി സി കാപ്പന്റെ പാർട്ടിക്ക് നൽകിയതിനെതിരെ ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ രാജിവെച്ചു. റാന്നിയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ രാജിവെക്കുമെന്ന് പത്തനംതിട്ട ഡിസിസിയിലെ 10 നേതാക്കൾ വ്യക്തമാക്കി.