ഇന്ത്യയിലെ തെരുവ് ഭക്ഷണത്തിൻ്റെ വിലയെപറ്റി ചൂടേറിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഒരു വിദേശ സഞ്ചാരി തെരുവ് ഭക്ഷണത്തിന്റെ വിലയറിയാൻ എഐ ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ് വൈറലായത്. വിനോദസഞ്ചാരികളോട് അമിത വില ഈടാക്കുന്നതിനെക്കുറിച്ചും ഭക്ഷണത്തിൻ്റെ വിലയിൽ പോലും നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്ക് ഇത് തുടക്കമിട്ടു.
ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരിയായ വ്‌ളോഗർ ഒരു ഭേൽപുരി സ്റ്റാളിൽ വിൽപ്പനക്കാരനോട് ഭക്ഷണത്തിൻ്റെ വില ചോദിക്കുന്ന വീഡിയോയിൽ കാണുന്നത്. കച്ചവടക്കാരൻ ആദ്യം 500 രൂപ എന്ന് പറയുന്നു, ഇത് കേട്ട് വ്ലോഗർ ഞെട്ടിപ്പോകുന്നതും കാണാം.
"ഭേൽപുരിക്ക് 500 രൂപയോ? ഇതൊരു തട്ടിപ്പാണ്. ഇതിന്റെ ശരിക്കുള്ള വില പറയൂ," എന്ന് ആ സഞ്ചാരി പറയുകയുന്നതും വീഡിയോയിൽ കേൾക്കാം, അമിതവില ചോദിച്ചതിനെ അവിടെ വെച്ച് തന്നെ അവർ ചോദ്യം ചെയ്യുകയും ചെയ്യുന്നു. തുടർന്ന്, കച്ചവടക്കാരൻ വില 400 രൂപയായും പിന്നീട് 300 രൂപയായും കുറച്ചു. ഒടുവിൽ വ്ലോഗർ മടിയോടെയാണെങ്കിലും ആ തുക നൽകാൻ സമ്മതിക്കുകയായിരുന്നു.
എന്നാൽ, ഈ വീഡിയോ വൈറലാകാൻ കാരണം പിന്നീട് നടന്ന കാര്യമാണ്. ഇന്ത്യയിലെ സ്ട്രീറ്റിൽ ഭേൽപുരിയുടെ യഥാർഥ വില എത്രയാണെന്ന് പരിശോധിക്കാൻ വ്ലോഗർ ChatGPT-യുടെ സഹായം തേടുകയായിരുന്നു. സാധാരണയായി ഇതിന് 40 രൂപ മുതൽ 70 രൂപ വരെ മാത്രമേ വില വരൂ എന്ന എഐയുടെ മറുപടികൂടി ലഭിച്ചതോടെ കച്ചവടക്കാരന്റെ കൊള്ളയും പുറത്തായി.
ഇതോടെ ChatGPT വിവരവുമായി വ്ലോഗർ കച്ചവടക്കാരനെ സമീപിച്ചപ്പോൾ, വ്യക്തമായ മറുപടി നൽകാതെ അദ്ദേഹം വെറുതെ ചിരിക്കുക മാത്രമാണ് ചെയ്തത്. അതോടെ കച്ചവടക്കാരൻ നടത്തുന്നത് തട്ടിപ്പാണെന്ന സംശയം സഞ്ചാരിയിൽ വർധിക്കുകയും തട്ടിപ്പ് പുറത്താവുകയുമായിരുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും, വിനോദസഞ്ചാരികൾ ചൂഷണം ചെയ്യപ്പെടുന്നതിനെ കാട്ടി നിരവധി ഉപയോക്താക്കൾ വിമർശിക്കുകയും ചെയ്തു.
ഇന്ത്യയിലെ "ടൂറിസ്റ്റ് പ്രൈസിംഗ്" സംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീഡിയോ തുടക്കമിട്ടു. ഇതൊരു സാമൂഹിക പ്രശ്നമാണെന്നും ഇത്തരം അനുഭവങ്ങൾ വിനോദസഞ്ചാര മേഖലയെ തകർക്കുമെന്ന് പലരും വാദിച്ചു. സുരക്ഷ, ശുചിത്വം, അമിതവിലയി. ജപ്പാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ പിന്നിലാണെന്നും ചിലർ പറഞ്ഞു.