"ആരെയും പേടിയില്ല, ജയിൽ കാട്ടി പേടിപ്പിക്കേണ്ട" - മമത ബാനർജി
"ഞങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല."
തനിക്ക് ആരെയും പേടിയില്ലെന്നും തന്നെ ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാഷ്ട്രീയ പാർട്ടിയെയും പേരെടുത്തു പറയാതെ വെല്ലുവിളിച്ച് തങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
"ഞങ്ങളെ ജയിൽ കാട്ടി പേടിപ്പിക്കേണ്ട. ഞങ്ങൾ തോക്കുകൾക്കെതിരെ പൊരുതിയവരാണ്. അത് കൊണ്ട് തന്നെ എലികൾക്കെതിരെ പോരാടുന്നതിനു ഞങ്ങൾക്ക് ഭയമില്ല."മമത പറഞ്ഞു.
"എന്റെ ഉള്ളിൽ ജീവനുള്ളിടത്തോളം ഒരു വിരട്ടലിലും എനിക്ക് പേടിയില്ല."ഞായറാഴ്ച അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് അവർ ഇങ്ങനെ പറഞ്ഞത്.
കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മമതയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്ക് സി.ബി.ഐ നോട്ടീസ് നൽകിയതിന് ശേഷമായിരുന്നു മമതയുടെ പരിപാടി.
"21 ൽ വെല്ലുവിളിയുണ്ടാവട്ടെ, ആരുടെ ശക്തയാണ് കൂടുതലെന്ന് നമുക്ക് കാണാം. 21 ൽ ഒരു കളിയേ ഉണ്ടാകൂ. ഞാൻ ആ കളിയിലെ ഗോൾകീപ്പറായിരിക്കും. ആര് ജയിക്കുമെന്നും ആര് തോൽക്കുമെന്നും എനിക്ക് കാണണം"- മമത പറഞ്ഞു. "ഞങ്ങൾ തോൽക്കാൻ പഠിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല."