Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുള്ള അൽ-ദുഗ്മ കുടുംബ വീടിന് നേരെ വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ അൽ-ജാദിദയിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് രണ്ട് കുടുംബങ്ങളെയെങ്കിലും ലക്ഷ്യം വച്ചിരുന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം,ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 98 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം തകർത്ത പ്രദേശത്തുടനീളം കുടിയിറക്കപ്പെട്ട സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന നിരവധി വീടുകളിലും കൂടാരങ്ങളിലും ഇസ്രായേലി ആക്രമണം നടന്നതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ നിരസിച്ചുകൊണ്ട് ഗസ്സക്കെതിരെ സൈന്യം ക്രൂരമായ ആക്രമണം നടത്തിവരികയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 53,700 ഫലസ്തീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തി. ഗസ്സയിൽ യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കഴിഞ്ഞ നവംബറിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.