ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം; 10,000 പേരുടെ പണി പോകും

ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2022-11-15 09:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ലണ്ടന്‍: ട്വിറ്ററിന് പിന്നാലെ ജീവനക്കാരുടെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ച്  ഇ.കൊമേഴ്സ് കമ്പനിയായ ആമസോണും. കഴിഞ്ഞ ഏതാനും പാദങ്ങൾ ലാഭകരമല്ലാത്തതിനാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കാനും ആമസോൺ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. ആഗോള തലത്തില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ തൊഴിലാളികളുടെ 1 ശതമാനത്തിൽ താഴെ മാത്രമേ ഇത് പ്രതിനിധീകരിക്കൂ. റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയ്‌ക്കൊപ്പം അലക്‌സ വോയ്‌സ് അസിസ്റ്റന്‍റിന്‍റെ ഉത്തരവാദിത്തം ഉൾപ്പടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്. മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷം ആമസോൺ ചില ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാർക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങൾ തേടാൻ മുന്നറിയിപ്പ് നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഉത്സവസീസണുകളില്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലാണ്. ഈ വര്‍ഷം ആമസോണിന്‍റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. വിലക്കയറ്റം മൂലം ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ചെലവഴിക്കാൻ പണം കുറവായതിനാലാണിതെന്ന് ആമസോൺ പറയുന്നു. മന്ദഗതിയിലുള്ള വിൽപനക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പറഞ്ഞു.

അതേസമയം ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പിരിച്ചുവിടല്‍ തുടരുകയാണ്. 50% ജീവനക്കാരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഫേസ്ബുക്കിന്‍റെ മാതൃസ്ഥാപനമായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News