ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അമേരിക്കക്കും പങ്ക് -ഹമാസ്

‘മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യുന്നത് യു.എസിന്റെ കളങ്കപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കില്ല’

Update: 2024-03-06 16:00 GMT
Advertising

ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയിൽ അമേരിക്കയും പങ്കാളിയാണെന്ന് ഹമാസ്. അമേരിക്കൻ ഭരണകൂടത്തിനും പ്രസിഡന്റ് ജോ ബൈഡനും ഗസ്സയിലെ ജനങ്ങൾക്കെതിരെ ഇസ്രായേൽ അധിനിവേശം നടത്തുന്ന വംശഹത്യയിൽ പൂർണ പങ്കാളിത്തമുണ്ടെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് എസ്സാത് അൽ റിഷ്ഖ് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യുന്നത് യു.എസിന്റെ കളങ്കപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേലുമായി വെടിനിർത്തൽ കരാറിലെത്തുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പന്ത് ഹമാസിന്റെ കൈയിലാണെന്ന് ചൊവ്വാഴ്ച ബൈഡൻ പറഞ്ഞിരുന്നു. ‘പന്ത് ഇപ്പോൾ ഹമാസിന്റെ കൈയിലാണ്. ഇസ്രായേൽ സഹകരിച്ചിട്ടുണ്ട്. യുക്തിസഹമായ നിർദേശമാണത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് രണ്ട് ദിവസത്തിനകം അറിയാം. നമുക്ക് വെടിനിർത്തൽ ആവശ്യമാണ്’ -ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗസ്സയിൽ ഏകദേശം ആറാഴ്ചത്തെ വെടിനിർത്തൽ നടപ്പാക്കാനും ഇതോടൊപ്പം എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അമേരിക്ക യു.എൻ രക്ഷാസമിതിയിൽ കരട് പ്രമേയം സമർപ്പിച്ചതായി യു.എസ് മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഈജിപ്തിൽ ഹമാസും ഇസ്രായേലും തമ്മിൽ നടത്തിയ പരോക്ഷ ചർച്ചകളിൽ വഴിത്തിരിവ് ഉണ്ടാകത്തതിനെ തുടർന്നാണ് പുതിയ നീക്കം.

അതേസമയം, ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ നിരവധി രാജ്യങ്ങൾ നേരത്തെ അവതരിപ്പിച്ച മൂന്ന് കരട് പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിരുന്നു.

Tags:    

Similar News