ഫുട്ബോൾ ടൂർണമെന്റിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം

ഇവരിൽ ഗുരുതരാവസ്ഥയിലുള്ള നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2023-05-21 14:42 GMT

സാൻ സാൽവദോർ: പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് കാണാൻ ഒത്തുകൂടിയ കാണികൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. 500ലേറെ പേർക്ക് പരിക്കേറ്റു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിന്റെ തലസ്ഥാനമായ സാൻ സാൽവദോറിലെ കസ്‌കറ്റ്‌ലാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ശനിയാഴ്ചയാണ് സംഭവം.

ഇവിടെ അലിയാൻസ- എഫ്‌എഎസ് എന്നീ ടീമുകൾ തമ്മിലുള്ള മത്സരം കാണാൻ എത്തിയ കാണികളുടെ തിരക്കാണ് വൻ ദുരന്തത്തിൽ കലാശിച്ചതെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തെ തുടർന്ന് എമർജൻസി ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കുകയും മത്സരം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

Advertising
Advertising

'12 പേരാണ് നിലവിൽ മരണപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. ഒമ്പതു പേർ സ്റ്റേഡിയത്തിൽ വച്ചും മൂന്ന് പേർ ആശുപത്രികളിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്'- നാഷനൽ സിവിൽ പൊലീസ് ഡയറക്ടർ മൗറീഷ്യോ അരിയാസ മാധ്യമങ്ങളോടു പറ‍ഞ്ഞു. സംഭവത്തിൽ സാൽവദോറൻ ഫുട്ബോൾ ടീമുകളാകെ കടുത്ത ദുഃഖത്തിലാണെന്നും അരിയാസ പറഞ്ഞു.

പരിക്കേറ്റവർക്ക് രാജ്യത്തെ ആശുപത്രികൾ ചികിത്സ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫ്രാൻസിസ്കോ അലബി പറഞ്ഞു. സിവിൽ പ്രൊട്ടക്ഷൻ സർവീസിന്റെ വളണ്ടിയർമാരും പൊലീസുകാരുമടക്കം സ്ഥലത്തുണ്ടെന്ന് ആഭ്യന്തര മന്ത്രി ജുവാൻ കാർലോസ് ബിഡെഗെയ്ൻ അറിയിച്ചു.

500ലധികം ആളുകൾക്കാണ് തങ്ങൾ വൈദ്യസഹായം നൽകുന്നതെന്ന് എമർജൻസി സർവീസ് ഗ്രൂപ്പായ കമാൻഡോസ് ഡി സാൽവമെന്റോയുടെ വക്താവ് കാർലോസ് ഫ്യൂന്റസ് പറഞ്ഞു. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ ചിലർ ശ്വാസംമുട്ടലിന്റെയും മറ്റ് തരത്തിലുള്ള ട്രോമകളുടേയും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ഫ്യൂന്റസ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഗേറ്റ് വീണതിനു പിന്നാലെയാണ് തിക്കുംതിരക്കുമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News