Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മെൽബൺ: സെപ്റ്റംബറിൽ ഓസ്‌ട്രേലിയ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രഖ്യാപിച്ചു. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UNGA) യോഗത്തിൽ തന്റെ സർക്കാർ ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് തിങ്കളാഴ്ച അൽബനീസ് പറഞ്ഞു.
'മിഡിൽ ഈസ്റ്റിലെ ആക്രമണ പരമ്പരയും ഗസ്സയിലെ സംഘർഷവും പട്ടിണിയും അവസാനിപ്പിക്കുന്നതിന് മനുഷ്യരാശിയുടെ ഏറ്റവും മികച്ച പ്രതീക്ഷ ദ്വിരാഷ്ട്ര പരിഹാരമാണ്' കാൻബറയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽബനീസ് പറഞ്ഞു. കാനഡ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ അടുത്ത മാസം നടക്കുന്ന യോഗത്തിൽ ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയുടെ പ്രഖ്യാപനം. ഇതോടെ യുഎൻ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും അവരോടൊപ്പം ചേരുകയാണ്.
കഴിഞ്ഞ ആഴ്ച ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധത്തിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർ സിഡ്‌നി ഹാർബർ പാലത്തിലൂടെ മാർച്ച് നടത്തിയിരുന്നു. 'അംഗീകരിക്കാൻ ഒരു ഫലസ്തീൻ രാഷ്ട്രം അവശേഷിക്കില്ല' പ്രതിഷേധ മാർച്ചിന് ഒരു ദിവസത്തിനുശേഷം സംസാരിച്ച ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനോട് (എബിസി) പറഞ്ഞു.
ഓസ്‌ട്രേലിയയുടെ ഫലസ്തീൻ അംഗീകാര തീരുമാനത്തെ പ്രതിപക്ഷമായ ലിബറൽ പാർട്ടി വിമർശിച്ചു. ഇത് ഓസ്‌ട്രേലിയയെ അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുമായി എതിർക്കുന്നതാണെന്നും ഗസ്സയുടെ നിയന്ത്രണം ഹമാസ് തുടരുന്നതുവരെ അംഗീകാരം നൽകരുതെന്ന ഉഭയകക്ഷി സമവായത്തെ മാറ്റിമറിച്ചുവെന്നും പ്രതിപക്ഷം പറഞ്ഞു.