ഒഴുകിനടക്കുന്ന കാറുകള്‍.. തകര്‍ന്ന വീടുകള്‍.. കണ്ണീര്‍ തോരാതെ യൂറോപ്പ്

മരണത്തിന്‍റെ പ്രളയം എന്നാണ് ജർമൻ പത്രങ്ങള്‍ വിശേഷിപ്പിച്ചത്.

Update: 2021-07-18 06:40 GMT

"എല്ലാം തകര്‍ന്നു. എല്ലാം ഒഴുകിപ്പോയി. എന്തൊരു ദുരന്തമാണ്. ആളുകള്‍‌ തെരുവിലിരുന്ന് കരയുകയാണ്. വീടുകള്‍, വാഹനങ്ങള്‍‍‍, കൃഷിയിടങ്ങള്‍ എല്ലാം ഒഴുകിപ്പോയി. നഗരം കണ്ടാല്‍ യുദ്ധഭൂമിയാണെന്ന് തോന്നും"- മരണത്തിന്‍റെ പ്രളയം എന്നാണ് ജർമൻ പത്രങ്ങള്‍ പേമാരിയെയും തുടര്‍ന്നുണ്ടായ പ്രളയത്തെയും വിശേഷിപ്പിച്ചത്.


ബെല്‍ജിയത്തില്‍ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറ്റവും നാശം വിതച്ചത്. വെര്‍വിയേസ് തെരുവില്‍ കാറുകള്‍ ഒഴുകിനടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 55,000 ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. 6.5 അടി വരെ ഇവിടെ ജലനിരപ്പ് ഉയര്‍ന്നു. ചില പ്രദേശങ്ങളിൽ റോഡുകൾ ദൃശമാകാത്ത അവസ്ഥയാണ്. വീടുകളെല്ലാം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. മരങ്ങളൊക്കെ വേരോടെ പിഴുതുപോയി.

Advertising
Advertising

' വെറും 15 മിനിറ്റിനുള്ളിൽ എല്ലാം വെള്ളത്തിനടിയിലായി, ഞങ്ങളുടെ ഫ്‌ലാറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ.. എല്ലാം നിമിഷ നേരം കൊണ്ട് വെള്ളത്തിനടിയിലായി''- പ്രളയത്തെ അതിജീവിച്ച ഒരു 21 വയസുകാരൻ എ.എഫ്.പിയോട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ചില മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. പ്രളയമുണ്ടാക്കിയ സാമ്പത്തിക ആഘാതവും വളരെ വലുതാണ്. നിലവിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. ആഗോള കാലാവസ്ഥ വ്യതിയാനമാണ് പെട്ടെന്നുണ്ടായ കനത്ത മഴയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News