കൊറോണ വൈറസിന്‍റെ ഉറവിടം തേടിയുള്ള പഠനം; ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നിഷേധിച്ച് ചൈന

വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്.

Update: 2021-07-22 08:15 GMT

കൊറോണ വൈറസിന്‍റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണത്തിന് ചൈന അനുമതി നിഷേധിച്ചു. ചൈനയിലെ ഒരു ലബോറട്ടറിയാണ് വൈറസ് വ്യാപനത്തിന്‍റെ ഉറവിടമെന്ന അനുമാനം നിലനില്‍ക്കെയാണ് ചൈനയുടെ നീക്കം. 

ലോകാരോഗ്യ സംഘടനയുടെ പഠനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഉപമന്ത്രി ചെങ് യീസിന്‍ വ്യക്തമാക്കിയത്. സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതും ശാസ്ത്രവിരുദ്ധവുമായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലബോറട്ടറിയിലെ പ്രോട്ടോകോള്‍ ലംഘനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന അനുമാനത്തില്‍ പഠനം നടത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്. 

Advertising
Advertising

2019ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത വുഹാനിലെ മാര്‍ക്കറ്റുകളും ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പഠനത്തിനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്. സുതാര്യത മുൻനിർത്തി എല്ലാ വിവരങ്ങളും കൈമാറിക്കൊണ്ട് ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

നേരത്തെ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കൊറോണ വൈറസ് പ്രവേശിച്ചത് എന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും ശാസ്ത്രജ്ഞരും വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News