കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 34 മരണം; നിരവധി പേര്‍ക്ക് പരിക്ക്
125 സൈനികരുമായി പോയ വിമാനമാണ് തെക്കന്‍ അതിര്‍ത്തി മേഖലയില്‍ തകർന്നുവീണത്
ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 34 സൈനികര്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 125 സൈനികരുമായി പോയ വിമാനമാണ് രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയില്‍ തകര്‍ന്നുവീണത്.
പെറുവുമായും ഇക്വഡോറുമായും അതിര്‍ത്തി പങ്കിടുന്ന പൂട്ടൂമ്യോ ആമസോണ്‍ പ്രവിശ്യാ മേഖലയിലാണ് ദാരുണമായ അപകടം നടന്നതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച ഹെര്‍കുലിസ് സി-130 വിമാനമാണ് തകര്‍ന്നത്.
വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. മറ്റ് ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ബൊളീവിയയിലും സി-130 ഹെര്‍കുലീസ് സൈനിക വിമാനം തകര്‍ന്നുവീണിരുന്നു. അന്ന് 20 സൈനികരാണ് കൊല്ലപ്പെട്ടത്.