Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
സിയോൾ: കഴിഞ്ഞ വർഷം പട്ടാള നിയമം ഏർപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് യൂൻ സൂക്-യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. യൂൻ തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയെത്തുടർന്നാണ് സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിലെ സീനിയർ ജഡ്ജിയായ നാം സെ-ജിൻ വാറണ്ട് പുറപ്പെടുവിച്ചത്.
ഡിസംബർ 3-ന് സിവിലിയൻ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പേരിൽ നിയമനിർമാതാക്കൾ യൂനിനെ ഇംപീച്ച് ചെയ്യുകയും ഏപ്രിലിൽ ഔദ്യോഗികമായി സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. നീതി തടസപ്പെടുത്തൽ, അധികാര ദുർവിനിയോഗം, വ്യാജ ഔദ്യോഗിക രേഖയുണ്ടാക്കൽ എന്നിവയാണ് യൂനിനെതിരെയുള്ള കുറ്റങ്ങളാണ് വാറണ്ടിൽ ഉൾപെടുത്തിയിരിക്കുന്നത്.
ജൂൺ 18-ന് അന്വേഷണം ആരംഭിച്ച പ്രത്യേക അഭിഭാഷക സംഘം യൂനിനെ കുറഞ്ഞത് 20 ദിവസത്തേക്ക് കസ്റ്റഡിയിൽ വെക്കാൻ തടങ്കൽ വാറണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി അതനുവദിച്ച് നൽകിയത്. കഴിഞ്ഞ മാസം 48 മണിക്കൂർ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക വാറണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചോദ്യം ചെയ്യാൻ യൂൻ സന്നദ്ധത പ്രകടിപ്പിച്ചതിനാൽ സിയോൾ കോടതി അത് തള്ളിയിരുന്നു.
ഇത് രണ്ടാം തവണയാണ് യൂൻ അറസ്റ്റിലാകുന്നത്. ജനുവരിയിൽ അദ്ദേഹം ഓഫീസിലായിരിക്കെയായിരുന്നു ആദ്യ അറസ്റ്റ്. എന്നാൽ കോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് മാർച്ചിൽ യൂൻ മോചിതനായി.