സുഡാനിൽ സൈനിക വിമാനം തകര്‍ന്ന് 46 മരണം; 10 പേരുടെ നില ഗുരുതരം
ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് അപകടമുണ്ടായത്
ഖാര്‍ത്തൂം: സുഡാനിൽ വിമാനാപകടത്തിൽ 46 മരണം . ഖാർത്തൂമിനടുത്ത ജനവാസമേഖലയിൽ സൈനിക വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ് .
തലസ്ഥാനത്തെ ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് അപകടമുണ്ടായതെന്ന് ഖാർത്തൂം സ്റ്റേറ്റ് മീഡിയ ഓഫീസ് അറിയിച്ചു. മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു. വടക്കൻ ഒംദുർമാനിലെ വാദി സയ്യിദ്‌ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. സംഭവത്തിൽ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി സുഡാൻ സൈന്യം അറിയിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നാണ് ഇത്. തലസ്ഥാനമായ ഖാർത്തൂമിൻ്റെ സഹോദര നഗരമായ ഒംദുർമാനിന് വടക്ക് വാദി സയിദ്‌ന വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽ ഒംദുർമാനിലെ കരാരി ജില്ലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചില മൃതദേഹങ്ങൾ ഒംദുർമാനിലെ നൗ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തെത്തുടർന്ന് ഒംദുർമാനിൽ കനത്ത പുകയും പൊടിപടലങ്ങളും പരന്ന വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.