ഇത് ഉയിർത്തെഴുന്നേൽപ്പ്; ഗസ്സയിൽ ഇസ്രായേൽ തകർത്ത അൽ ശിഫ ആശുപത്രിയിൽ 170 ഡോക്ടർമാരുടെ ബിരുദദാന ചടങ്ങ്
ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു.
Photo|TRT WORLD
ഗസ്സ സിറ്റി: ഗസ്സയിൽ യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ഇസ്രായേൽ ഇവിടുത്തെ ആശുപത്രികളടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും തകർത്തിരുന്നു. ഗസ്സയിലെ പ്രശസ്ത ആരോഗ്യകേന്ദ്രമായ അൽ ശിഫ ആശുപത്രിയടക്കമുള്ളവയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തത്. ഡോക്ടർമാരടക്കം നിരവധി ആരോഗ്യപ്രവർത്തകരെയും കുഞ്ഞുങ്ങളടക്കമുള്ള രോഗികളേയും ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തോറ്റുപിന്മാറാൻ ഗസ്സ നിവാസികൾ തയാറായില്ല.
എല്ലാം തകർന്ന ഈയൊരു അവസ്ഥയിലും ഉയിർത്തെഴുന്നേൽപ്പിന്റെ വാർത്തകളാണ് ഗസ്സയിൽ നിന്ന് വരുന്നത്. ആരോഗ്യമന്ത്രാലയത്തിൽ നിന്ന് സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നേടിയ ഡോക്ടർമാരുടെ ബിരുദദാന ചടങ്ങാണ് ഗസ്സയുടെ കരുത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുന്നത്. അങ്ങേയറ്റത്തെ പ്രതിസന്ധിയിലും തോൽക്കാൻ മനസില്ലാതെ പഠിച്ച് ബിരുദം നേടിയ ഡോക്ടർമാർക്കുള്ള ബിരുദദാന ചടങ്ങ് ഇസ്രായേൽ തകർത്ത അതേ അൽ ശിഫ ആശുപത്രിയിലാണ് നടന്നത്.
സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 170 ഡോക്ടർമാരാണ് ചടങ്ങിന്റെ ഭാഗമായത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ നിരവധി ഫലസ്തീനികളും എത്തിയിരുന്നു. തകർന്നടിഞ്ഞ ആശുപത്രി കെട്ടിടത്തിന് മുന്നിൽ അവർ ഷീറ്റ് വിരിച്ച് കസേരകളിട്ട് പോഡിയം വച്ച് പരിപാടി നടത്തി. രക്തസാക്ഷികളായവരെ സ്മരിക്കാനും അവർ മറന്നില്ല.
ഗസ്സയിലെ ഭൂരിഭാഗം ശതമാനം ആരോഗ്യകേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരിക്കുകയാണ്. അവശേഷിക്കുന്നവയാകട്ടെ ആവശ്യമായ മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ലാതെ പ്രതിസന്ധിയിലാണ്. ഗസ്സയിലെ 36 ആശുപത്രികളിൽ വളരെ കുറഞ്ഞ എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.
കഴിഞ്ഞവർഷം, അൽ ശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രി കോമ്പൗണ്ടിൽ മാത്രം കണ്ടെത്തിയത്. 2024 മെയിൽ മാത്രം 50ലേറെ മൃതദേഹങ്ങളാണ് ഇവിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഇവയിൽ കൂടുതലും സ്ത്രീകളുടെയും കുട്ടികളേയുമായിരുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷം 2024 മെയ് 10 വരെ ഏഴ് കൂട്ടക്കുഴിമാടമാണ് ഗസ്സയിൽ കണ്ടെത്തിയത്. ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ക്രൂരത വെളിപ്പെടുത്തുന്നതായിരുന്നു ഈ കൂട്ടക്കുഴിമാടങ്ങൾ.
ഗസ്സയിലെ ആശുപത്രികളിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് 520ലേറെ മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തുകയും തുടർന്ന് ബുൾഡോസർ ഉപയോഗിച്ച് കുഴിച്ചിടുകയുമായിരുന്നെന്ന് ഫലസ്തീനിയൻ സന്നദ്ധസേനകൾ വെളിപ്പെടുത്തിയിരുന്നു. അൽ ശിഫയിൽ മാത്രം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ടായിരുന്നു.