'ഗൗരവപൂർവം ആലോചിക്കുന്നുവെന്ന് ട്വീറ്റ്'; പുതിയ സമൂഹ മാധ്യമവുമായി ഇലോൺ മസ്‌ക്?

'ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ വകവെക്കുന്നുണ്ടോയെന്ന ചോദ്യം ഉയർത്തി അദ്ദേഹം പോൾ നടത്തിയിരുന്നു

Update: 2022-03-27 12:56 GMT
Advertising

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇലോൺ മസ്‌ക് പുതിയ സമൂഹ മാധ്യമവുമായി എത്തുമോ?. ട്വിറ്ററിലെ പുതിയ ചർച്ചകളിലെന്നിതാണ്. അത്തരമൊന്ന് ഗൗരവപൂർവം ആലോചിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ചുള്ള ട്വീറ്റിന് ഇദ്ദേഹം മറുപടി നൽകിയത്. 'ഉപഭോക്താക്കൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്ന, അത് സുപ്രധാനമായി കാണുന്ന, ഓപ്പൺ സോഴ്‌സ് അൽഗോരിതമുള്ള, നിഗൂഢ അജണ്ടകളില്ലാത്ത പുതിയ സമൂഹ മാധ്യമം സ്ഥാപിക്കാമോ ഇലോൺ മസ്‌ക്? അത്തരമൊന്ന് വേണമെന്ന് ഞാൻ കരുതുന്നു' എന്ന് പ്രണായ് പാത്തോൾ എന്ന ട്വിറ്റർ ഉപഭോക്താവ് കുറിച്ചിരുന്നു. ഇലോൺ മസ്‌കിനെ ടാഗ് ചെയ്തുള്ള കുറിപ്പിന് ഇദ്ദേഹം കമൻറിടുകയായിരുന്നു.



ട്വിറ്ററിൽ സജീവമായ ഇലോൺ മസ്‌ക് ഇതിന് മുമ്പും സമൂഹ മാധ്യമത്തെ വിമർശിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നായിരുന്നു വിമർശനം. ഇതിന് തൊട്ടുമുമ്പുള്ള ദിവസം 'ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ വകവെക്കുന്നുണ്ടോയെന്ന ചോദ്യം ഉയർത്തി അദ്ദേഹം പോൾ നടത്തിയിരുന്നു. ഇതിന് 70 ശതമാനം പേരും ഇല്ലയെന്നായിരുന്നു മറുപടി നൽകിയിരുന്നത്. 'ഈ പോളിന്റെ അനന്തരഫലം ഗൗരവതരമാണെന്നും ശ്രദ്ധിച്ച് വോട്ടു ചെയ്യണമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു.



മസ്‌ക് തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ തങ്ങളെ സ്വാതന്ത്ര അഭിപ്രായപ്രകടനത്തിന്റെ ജേതാക്കളായി കാണുന്നവർ വിഹരിക്കുന്ന, ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക രംഗത്തേക്കുള്ള ചുവടുവെപ്പായിരിക്കും. ട്വിറ്ററിലും മെറ്റയുടെ ഫേസ്ബുക്കിലും ഗൂഗിളിന്റെ യൂട്യൂബിലുമൊക്കെ തങ്ങളുടെ അഭിപ്രായം അടിച്ചമർത്തപ്പെടുന്നുവെന്ന് കരുതുന്നവർക്കുള്ള പ്രതീക്ഷാകിരണവുമാകും. എന്നാൽ ഇതിന് മുമ്പ് മുഖ്യധാര സമൂഹ മാധ്യമങ്ങളെ വെല്ലുവിളിച്ചെത്തിയ ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യലടക്കമുള്ളവക്ക് അവയുടെ സാന്നിധ്യം അറിയിക്കാനായിട്ടില്ല. ട്വിറ്ററിന്റെ എതിരാളികളായെത്തിയ ഗെറ്റ്ർ, പാർലർ, വീഡിയോ സൈറ്റായ റമ്പ്‌ലെ എന്നിവക്കും വെല്ലുവിളി ഉയർത്താനായിട്ടില്ല.

ലോകത്തെ ഏറ്റവും മൂല്യമുള്ള കാർ നിർമാണ കമ്പനിയായ ടെസ്ലയിലെ അഞ്ച് ബില്യൺ ഡോളർ (37,000 കോടി രൂപ) മൂല്യമുള്ള തന്റെ ഓഹരികൾ കമ്പനി സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌ക് വിറ്റഴിച്ചിരുന്നു. പത്ത് ശതമാനം ഓഹരികൾ വിറ്റഴിക്കണോ എന്ന കാര്യത്തിൽ ട്വിറ്ററിൽ പോൾ നടത്തിയതിനു പിന്നാലെയാണിത്. 35 ലക്ഷത്തോളം പേർ വോട്ട് ചെയ്ത പോളിൽ 58 ശതമാനമാളുകളും ഓഹരികൾ വിറ്റഴിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. 2012-ൽ പ്രതിഫലമായാണ് ടെസ്‌ല മസ്‌കിന് ഓഹരികൾ നൽകിയത്. ടെസ്ലയിൽ നിന്ന് തനിക്ക് പണമായി ഒന്നും ലഭിക്കുന്നില്ലെന്നും ഓഹരികൾ മാത്രമാണ് സ്വന്തമായുള്ളതെന്നും മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയടക്കാൻ ഓഹരികൾ വിൽക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ 600 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ച ശേഷം ഇതാദ്യമായാണ് മസ്‌ക് സമാനമായ വഴിയിൽ നീങ്ങുന്നത്.

ഓഹരികൾ വിൽക്കുന്നതിൽ ട്വിറ്ററാറ്റിയുടെ അഭിപ്രായം തേടിയെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹവും ടെസ്‌ലയും നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. മസ്‌കിന്റെ പേരിലുള്ള ട്രസ്റ്റ് ടെസ്ലയിലെ നാല് ബില്യൺ ഡോളർ വിലവരുന്ന ഓഹരികൾ പൂർണമായി വിറ്റഴിച്ചപ്പോൾ, 1.1 ബില്യൺ മൂല്യമുള്ള 9.3 ലക്ഷം ഓഹരികൾ വിറ്റ് 22 ലക്ഷം ഷെയറുകൾ വാങ്ങി. മസ്‌ക് ഓഹരി വിൽക്കുന്നു എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ടെസ്ലയുടെ മൂല്യം 16 ശതമാനം കുറഞ്ഞിരുന്നു.സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സി.ഇ.ഒയായ ഇലോൺ മസ്‌കിന് 280 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. 50-കാരനായ അദ്ദേഹത്തിന് അച്ഛൻ നാടായ ദക്ഷിണാഫ്രിക്കയിലും അമ്മയുടെ നാടായ കാനഡയിലും അമേരിക്കയിലും പൗരത്വമുണ്ട്.

Elon Musk with the new social media, tweeted 'Thinking seriously'?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News