'ഇനി മുതൽ ബിസിനസ് ക്ലാസ് യാത്ര വേണ്ട.. സ്റ്റാർ ഹോട്ടലിലെ താമസം ഒഴിവാക്കണം'; മന്ത്രിമാർക്ക് പാക് പ്രധാനമന്ത്രിയുടെ നിർദേശം

മന്ത്രിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരും അവരുടെ ശമ്പളം സ്വമേധയാ വിട്ടു നല്‍കാൻ തീരുമാനിച്ചിരുന്നു

Update: 2023-02-24 16:34 GMT

ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ബിസിനസ് ക്ലാസുകളിലെ വിമാന യാത്രയും വിദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഒഴിവാക്കണമെന്ന് മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി. ഇങ്ങനെ ചെയ്യുന്നത് പ്രതിവർഷം 200 ബില്യൺ ( ഇന്ത്യൻ രൂപ 20,000 കോടി) ലാഭമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥരും അവരുടെ ശമ്പളം സ്വമേധയാ വിട്ടു നല്‍കാൻ തീരുമാനിച്ചിരുന്നു. ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.  ചെലവ് ചുരുക്കലിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി അടക്കം നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങളിലേക്ക് പാകിസ്താൻ കടക്കുന്നത്.

Advertising
Advertising

കടക്കെണിയിൽ കുടുങ്ങിയ പാകിസ്താൻ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്ന നിലയിലാണ്. റൊട്ടിയും പാലും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 6.5 ബില്യൺ ഡോളറാണ് പാകിസ്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.  പാകിസ്താൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം 3 ബില്യൺ ഡോളറിൽ താഴെയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട് പ്രകാരം 126 ബില്യൺ യുഎസ് ഡോളറിന്റെ കടത്തിലാണ് പാകിസ്താൻ. അവശ്യവസ്തുക്കളുടെ ഉൾപ്പെടെയുള്ള വില ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News