ഇസ്രായേല്‍ നിയമലംഘനങ്ങള്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വിടുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ച് ഹാക്കര്‍മാര്‍

ഹാക്കർമാർ വെളിപ്പെടുത്തിയ വിവരങ്ങള്‍ മറച്ചുവെക്കുന്നതിന് പകരമായി 500 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നാണ് ആവശ്യം

Update: 2024-04-17 06:48 GMT

ജെറുസലേം: സമീപകാല ഇസ്രായേല്‍ നിയമലംഘനങ്ങളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുന്നതിനായി അന്താരാഷ്ട്ര ഹാക്കര്‍മാര്‍ വെബ്സൈറ്റ് ആരംഭിച്ചതായി ഇസ്രായേലി പത്രമായ ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഇന്‍ഷുറന്‍സ്, നീതിന്യായ മന്ത്രാലയം, ഡിമോണ ന്യൂക്ലിയര്‍ റിസര്‍ച്ച് ഫെസിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍ സൈറ്റ് ഇതിനകം പോസ്റ്റ് ചെയ്തിട്ടുള്ളതായി ഹാരറ്റസ് പറഞ്ഞു.

എന്‍.ഇ.ടി ഹണ്ടര്‍ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ മറച്ചുവെക്കുന്നതിന് പകരമായി 500 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നാണ് ആവശ്യം.

Advertising
Advertising

'ഹാക്കര്‍ ഗ്രൂപ്പ് നിര്‍ണ്ണായക വിവരങ്ങള്‍ ഉള്ള വെബ്സൈറ്റുകളല്ല ഹാക്ക് ചെയ്തിരിക്കുന്നത്. അതില്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍, സുരക്ഷാ സേനയുടെ വിവരങ്ങള്‍, സാറ്റലൈറ്റ് ഫോട്ടോഗ്രാഫി സംവിധാനങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുന്നതെന്ന്' ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹാരറ്റസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തഫാരി ഹനാസര്‍ എന്ന മറ്റൊരു സംഘം ഇസ്രായേലിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും താമസ വിലാസങ്ങളും ഉള്‍പ്പെടെ 8 ലക്ഷം ഇസ്രായേലി പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈവശമുണ്ടെന്ന് തഫാരി ഹനാസര്‍ പറഞ്ഞു. നാഷണല്‍ ഇന്‍ഷുറന്‍സ് ഇത് നിഷേധിച്ചെങ്കിലും, ഇസ്രായേല്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ കാണിക്കുന്ന വീഡിയോ ഗ്രൂപ്പ് പുറത്ത് വിട്ടു.

വിക്കിലീക്സിന്റെ ഫലസ്തീന്‍ അനുകൂല വെബ്‌സൈറ്റായ 'സൈബര്‍ കോര്‍ട്ട്' വഴിയാണ് വിവരങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ഹാരറ്റ്സ് പറഞ്ഞു. ഇസ്രായേല്‍ ഈ സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കിലും ഗസ്സയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് ഹാരറ്റസ് റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News