ഇസ്രായേലിൽ ചാവേർ ഡ്രോൺ ആക്രമണം നടത്തി ഹമാസ്; ദൃശ്യങ്ങൾ പുറത്ത്

ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് ഇസ്രായേൽ

Update: 2023-10-24 00:54 GMT
Advertising

ഗസ്സസിറ്റി: ഇസ്രായേലിൽ ചാവേർ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹമാസ്. സേനാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് രണ്ട് ആക്രമണം നടത്തിയെന്നാണ് ഹമാസ് അവകാശവാദം ഉന്നയിച്ചത്. ഡ്രോണുകൾ പറത്തിവിടുന്ന ദൃശ്യങ്ങൾഹമാസ് സായുധസേന അൽ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടു. എന്നാൽ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് ഇസ്രായേൽ അറിയിച്ചു.

അതേസമയം, ഹിസ്ബുല്ല - ഇസ്രായേൽ സംഘർഷം കനത്തതോടെ പശ്ചിമേഷ്യ പൂർണ യുദ്ധത്തിലേക്കെന്ന ഭീതിയിലാണ് ലോകം. ആറ് യുദ്ധകപ്പലുകൾ ഒരാഴ്ചയായി പശ്ചിമേഷ്യയിലുണ്ടെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, ആറ് രാജ്യങ്ങൾ ഈസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയിറക്കി. യുഎസ്, യു.കെ, കാനഡ, ഫ്രാൻസ്, ജർമനി ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണയുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവന. ഇതിന് മറുപടിയുമായി ചൈന രംഗത്തെത്തി. ഫലസ്തീനികൾക്ക് സ്വന്തം രാഷ്ട്രത്തിന് അവകാശമുണ്ടെന്നാണ് ചൈനയുടെ മറുപടി.

ഇസ്രായേലിനെ ആക്രമിക്കാൻ ഉത്തരവിന്റെ മാത്രം തടസ്സമേ ബാക്കിയുള്ളൂവെന്നാണ് ഇറാൻ സേനാ അസിസ്റ്റന്റ് കമാൻഡർ പറഞ്ഞത്. മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഇറാൻ. സായുധസേനയായ ഹിസ്ബുല്ലയ്ക്ക് ആയുധമടക്കം നൽകുന്നത് ഇറാനാണ്. യുദ്ധടാങ്ക് തകർക്കാനാകുന്ന മിസൈലുകൾ ഉപയോഗിച്ചാണ് ഹിസ്ബുല്ല ഇസ്രായേൽ സെന്യത്തെ ആക്രമിക്കുന്നത്. ഹിസ്ബുല്ലയ്ക്ക് ആയുധം ലഭിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഇസ്രായേൽ സിറിയയിലെ വിമാനത്താവളങ്ങൾ തകർത്തത്. ബഷാറുൽ അസദ് സിറിയ ഭരിക്കുന്നത് റഷ്യയുടെ പൂർണ പിന്തുണയിലാണ്.

അതേസമയം, മേഖലയിൽ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുകയാണ് യുഎസ്. സൈനികരെ പുറപ്പെടാൻ തയ്യാറാക്കി നിർത്തിയിട്ടുമുണ്ട്. ഇങ്ങനെ പ്രധാന രാജ്യങ്ങൾ രണ്ട് ചേരിയായി നിൽക്കവെ ഇസ്രായേലിനെതിരെ ഒരു പ്രത്യാക്രമണമുണ്ടായാൽ നിലവിലെ ലോകക്രമം തന്നെ മാറ്റുന്ന യുദ്ധമായിരിക്കും സംഭവിക്കുക.


Full View


ഗസ്സയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ

ഗസ്സയിൽ വ്യോമാക്രമണം ഇസ്രായേൽ തുടരുകയാണ്. 24 മണിക്കൂറിനിടെ 182 കുട്ടികളുൾപ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു.

15 ദിവസം പിന്നിട്ട യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ 24 മണിക്കൂറാണ് കടന്നുപോയത്. അഭയാർഥി ക്യാമ്പും പാർപ്പിട സമുച്ഛയങ്ങളും ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. അൽ ഖുദ്‌സ്, അൽ ശിഫ ആശുപത്രികൾക്ക് സമീപവും വ്യോമാക്രമണമുണ്ടായി.

ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. വളർച്ചയെത്താതെ പ്രസവിച്ച കുട്ടികൾക്കുൾപ്പെടെ ജീവൻ നിലനിർത്താൻ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഖാൻ യൂനിസിൽ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകർത്തു. ഏറ്റുമുട്ടലിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്.

24 മണിക്കൂറിനിടെ 123 ഫലസ്തീനികളെയാണ് കസ്റ്റഡിയിലെടുത്തത്. ലബനാൻ - ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്. അതിർത്തിപ്രദേശം ഇസ്രായേൽ ഒഴിപ്പിച്ചു. ഹിസ്ബുല്ലയുടെ രണ്ട് സംഘങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. ഒരു സേനാംഗം കൊല്ലപ്പെട്ടെന്നാണ് ഹിസ്ബുല്ലയുടെ വിശദീകരണം.


Full View

Hamas claims it carried out a drone strike against Israel.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News