അഫ്ഗാന് വിശക്കുന്നു; പത്തു ലക്ഷം കുട്ടികൾ മരിക്കാമെന്ന് യുഎൻ

പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിന് ശേഷം ഏറ്റവും അപകടകരമായ സമയത്തിലൂടെയാണ് അഫ്ഗാന്‍ ജനത കടന്നുപോവുന്നത്. മൂന്നിലൊരു അഫ്ഗാന്‍ പൗരനും അവന്റെ അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല

Update: 2021-09-14 13:20 GMT
Editor : abs | By : Web Desk
Advertising

അഫ്ഗാനിസ്ഥാന്‍ നേരിടുന്നത് കനത്ത ഭക്ഷ്യപ്രതിസന്ധിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഒന്നരക്കോടിയോളം വരുന്ന അഫ്ഗാന്‍ ജനത കനത്ത പട്ടിണിയിലാണ്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്ന യു.എന്‍ പദ്ധതിയുടെ ഫണ്ട് ഈ മാസം തീരും. ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണി മൂലം മരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യത്തെ ദാരിദ്ര്യത്തിന്റെ നിരക്ക് കുതിച്ചുയരുകയാണ്. അടിസ്ഥാന പൊതുസേവനങ്ങളെല്ലാം തകര്‍ന്നു. യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതിനാല്‍ ആയിരക്കണക്കിനാളുകളാണ് ഭവനരഹിതരായതെന്നും ജനീവയില്‍ ഉന്നതതല യോഗത്തില്‍ സംസാരിക്കവരെ ഗുട്ടറസ് പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിന് ശേഷം ഏറ്റവും അപകടകരമായ സമയത്തിലൂടെയാണ് അഫ്ഗാന്‍ ജനത കടന്നുപോവുന്നത്. മൂന്നിലൊരു അഫ്ഗാന്‍ പൗരനും അവന്റെ അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്ന് അറിയില്ല-ഗുട്ടറസ് പറഞ്ഞു.

അഫ്ഗാന് വേണ്ടി ഒരു ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗുട്ടറസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡറായ ലിന്‍ഡ തോമസ് ഭക്ഷണത്തിനും വൈദ്യസഹായത്തിനുമായി 64 മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഏകദേശം 10 ലക്ഷത്തോളം കുട്ടികള്‍ മാനുഷിക സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിറ്റ എച്ച് ഫോറെ പറഞ്ഞു. ഈ വര്‍ഷം കുറഞ്ഞത് 10 ലക്ഷത്തോളം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - abs

contributor

By - Web Desk

contributor

Similar News