കൗമാരക്കാരികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, അശ്ലീലചിത്രങ്ങൾ നിർമിച്ചു; കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

മാസങ്ങളായി നിരവധി പെൺകുട്ടികളെ ഇരുവരും ചേർന്ന് തടവിലാക്കി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Update: 2023-06-04 14:18 GMT
Advertising

ടൊറന്റോ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്നുകൾ നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത സംഭവത്തിൽ കാനഡയിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ. അച്ഛനും മകനുമാണ് അറസ്റ്റിലായത്. മാസങ്ങളായി നിരവധി പെൺകുട്ടികളെ ഇരുവരും ചേർന്ന് തടവിലാക്കി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഗുർപർതാപ് സിങ് വാലിയ (56), മകൻ സുമൃത് വാലിയ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കാൽഗറി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിലിൽ കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്. തനിക്ക് സുമൃതുമായി അടുപ്പമുണ്ടായിരുന്നതായി ഈ പെൺകുട്ടി പിന്നീട് വെളിപ്പെടുത്തി.

മദ്യവും മയക്കുമരുന്നും മറ്റ് ലഹരിപദാർഥങ്ങളും നൽകിയാണ് തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. കാൽഗറിയിലെ ഹാഡൺ കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന അച്ഛനും മകനും പിന്നീട് ഇതിന്റെ ഉടമസ്ഥരായി. ആക്രമണം നടന്ന കൺവീനിയൻസ് സ്റ്റോറിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്രീമിയർ ലിക്വർ വൈൻ ആൻഡ് സ്പിരിറ്റ്‌സ് എന്ന സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിലാണെന്ന് പൊലീസ് പറയുന്നു.

ഈ സ്ഥാപനങ്ങളിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരകളാക്കുന്ന കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് അച്ഛനും മകനും കഞ്ചാവ്, സിഗരറ്റ്, മദ്യം തുടങ്ങിയവയാണ് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. 2022 ഡിസംബറിനും 2023 മെയ് മാസത്തിനും ഇടയിലാണ് സംഭവങ്ങൾ നടന്നതെന്ന് കരുതുന്നു. അന്വേഷണത്തിനിടെ ജൂൺ ഒന്നിനാണ് ഇരുവരും പിടിയിലായത്.

ഇവരുടെ ഒരു വസതിയിൽ നടത്തിയ പരിശോധനയിൽ 97,500 ഡോളർ വിലമതിക്കുന്ന 975 ഗ്രാം കൊക്കൈനും ഏഴ് കൈത്തോക്കുകളും പിടിച്ചെടുത്തു. തുടർന്ന് ഇവരുടെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ, മയക്കുമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ, നിരോധിത പുകയില തുടങ്ങിയവ പിടിച്ചെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ, ലൈംഗിക ചൂഷണം, ലൈംഗികാതിക്രമം, ചൈൽഡ് പോണോഗ്രാഫി സൃഷ്ടിക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണൽ എന്നീ കുറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സുമൃതിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതുകൂടാതെ അനധികൃത തോക്കുകൾ കൈവശം വച്ചതിനും പണം തട്ടലിനും ഭീഷണിപ്പെടുത്തിയതിനും യുവാക്കൾക്ക് നിരോധിത പുകയില വിറ്റതിനും കോടതി ഉത്തരവ് ലംഘിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, പിതാവ് ഗുർപർതപ് സിങ്ങിനെതിരെ ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരുമായി ലൈംഗികബന്ധം, നിരോധിത പുകയില വിൽക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News