കോവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഇന്തോനേഷ്യ

കരപ്രദേശമായ ജാവയും ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം.

Update: 2021-07-01 08:41 GMT

കോവിഡ് രൂക്ഷമായി ബാധിച്ച തെക്കു- കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും ലോക്ഡൗണ്‍. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാന കരപ്രദേശമായ ജാവയും ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം. രണ്ടാഴ്ച ലോക്ഡൗണ്‍ തുടരും. പ്രതിദിന രോഗികളുടെ എണ്ണം 10,000ന് താഴെയെത്തിക്കുകയാണ് ലക്ഷ്യം.

മേയ് 14ന് 2,633 കോവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ജൂണ്‍ 30 ആകുമ്പോഴേക്കും പ്രതിദിനരോഗികളുടെ എണ്ണം 21,807 ആയി. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇരുപതിനായിരത്തിനു മുകളിലാണ് രോഗികളുടെ എണ്ണം. 21 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്തോനേഷ്യയില്‍ ആകെ കോവിഡ് ബാധിച്ചത്.

അതേസമയം, കഴിഞ്ഞ മൂന്നു ദിവസങ്ങളായി 400ന് മുകളിലാണ് പ്രതിദിന മരണം. 58,000 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. യഥാര്‍ഥ രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് പുറത്ത് കൃത്യമായ കോവിഡ് പരിശോധനകള്‍ നടക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News