Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ജറുസലേം: ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ഇസ്രായേലിലെ ജനങ്ങൾ അവരുടെ വീടുകളിൽ സ്വകാര്യ ഷെൽട്ടറുകൾ (ബോംബ് ഷെൽട്ടറുകൾ) നിർമിക്കുന്നതിനായി കൂടുതൽ പണം ചെലവഴിക്കുന്നതായി ബാറ്റ് യാം നഗരത്തിന്റെ മുൻ മുനിസിപ്പൽ എഞ്ചിനീയർ മൈക്കൽ മേയറെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമം ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ ആക്രമണങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ സ്വന്തം വീടുകളിൽ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കുന്നത് ഇസ്രായേലികൾക്ക് കൂടുതൽ പ്രധാനമായി മാറിയിരിക്കുകയാണ്.
ഇസ്രായേലിലെ നിയമപ്രകാരം പുതിയ കെട്ടിടങ്ങളിൽ ബോംബ് ഷെൽട്ടറുകൾ നിർബന്ധമാണ്. എന്നാൽ പഴയ വീടുകളിൽ താമസിക്കുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പലരും സ്വന്തമായി ഷെൽട്ടറുകൾ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഒരു സാധാരണ ഷെൽട്ടർ നിർമിക്കാൻ 50,000 മുതൽ 100,000 ഷെക്കൽ (ഏകദേശം 13,000 മുതൽ 26,000 ഡോളർ) വരെ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 'ഇറാനിലെ യുദ്ധ ദൃശ്യങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്യണം.' തെൽ അവിവിൽ താമസിക്കുന്ന ഒരു നിവാസി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ഷെൽട്ടർ നിർമാണത്തിന് സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇത്തരം ഷെൽട്ടറുകൾ മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെങ്കിലും എല്ലാവർക്കും താങ്ങാനാവുന്ന ഒരു ഓപ്ഷനല്ലെന്നാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്. ഇതിനിടെ ഇസ്രായേൽ സർക്കാർ പൊതു ഷെൽട്ടറുകളുടെ എണ്ണം വർധിപ്പിക്കാനും പഴയ കെട്ടിടങ്ങളിൽ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതികൾ ആലോചിക്കുന്നുണ്ട്.