Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തെഹ്‌റാന്‍: ഇസ്രായേലില്‍ കനത്തനാശം വിതച്ച് വീണ്ടും ഇറാന്‍ ആക്രമണം. ഹൈഫയിലും തെല്‍അവീവിലും മിസൈലുകള്‍ പതിച്ചു. ഇസ്രായേലിലെ പലയിടങ്ങളിലും അപായ സൈറണ്‍. ഇറാനിലും ഇസ്രായേലിന്റെ കനത്ത ആക്രമണം. ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ജനീവാ യോഗത്തില്‍ ഇറാന്‍. അമേരിക്കയുമായുള്ള ആണവ ചര്‍ച്ച തുടരാന്‍ ഇറാനോട് നിര്‍ദേശിച്ചെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് പറയില്ലെന്ന് അമേരിക്ക. സാഹചര്യം വന്നാല്‍ വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് ട്രംപ്. 'രണ്ടാഴ്ച സമയം നല്‍കിയത് ഇറാന് ബോധം വരാനാണ്' ട്രംപ് പറഞ്ഞു.
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് പുലർച്ചെയും ഇറാന്റെ ആക്രമണം ഉണ്ടായി. ഗ്രേറ്റർ തെൽ അവീവിൽ മിസൈൽ നേരിട്ട് പതിച്ചു. ഹോളോണ്, സൗത്ത് തെൽ അവീവ് എന്നിവിടങ്ങളിലും നാശനഷ്ടം ഉണ്ടായെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. പ്രശ്നം പടരില്ലെന്നാണ് പ്രതീക്ഷയെന്ന് ഇറാൻ വക്താവ് അറിയിച്ചു...
അതേസമയം തെഹ്‌റാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ആക്രമണം ഇസ്രായേലും നടത്തിയിട്ടുണ്ട്. ഇറാനില്‍ മൂന്ന് നില കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ആണവ ചര്‍ച്ച തുടരാന്‍ ഇറാനോട് നിര്‍ദേശിച്ചതായി ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി. ആണവ പദ്ധതിയും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചര്‍ച്ച തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയോട് വിയോജിപ്പില്ലെന്ന് ഇറാനും വ്യക്തമാക്കി.